തിരുവനന്തപുരം: വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍. ഒന്നരക്കോടിയോളം മാത്രമാണ് പ്രതിമാസ വരുമാനം. ചെലവ് അഞ്ച് കോടിക്ക് മുകളിലാണ്. പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന് മാത്രമല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും കഴിയുന്നില്ല. പെന്‍ഷന്‍ തുകയും മുടങ്ങി. ഇതോടെ എണ്ണൂറോളം പെന്‍ഷന്‍കാരും 200 ഓളം ജീവനക്കാരും ആശങ്കയിലായി.
ഭവനനിര്‍മാണ മേഖലയിലെ കുത്തക നഷ്ടമായതും ലൈഫ് പദ്ധതിയും ബോര്‍ഡിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവിന് കാരണമായതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസമുള്‍പ്പെടെ ടെണ്ടര്‍ പോലുമില്ലാതെ ഊരാളുങ്കലിന് തീറെഴുതിയതും പ്രതിസന്ധിയില്‍പ്പെട്ട ഭവനനിര്‍മാണ ബോര്‍ഡിന് തിരിച്ചടിയായിട്ടുണ്ട്.
ഭവന നിര്‍മാണ മേഖലയിലെ പുതിയ വലിയ പ്രോജക്റ്റുകളൊന്നും തന്നെ ബോര്‍ഡിന് ലഭിക്കുന്നില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാനുള്ള കോടികള്‍ കുടിശ്ശികയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ഭവന പദ്ധതിയായി ലൈഫ് മിഷന്‍ മാറിയതോടെ ഹൗസിങ് ബോര്‍ഡിന്റെ പ്രാധാന്യം കുറഞ്ഞു. പുതിയ നിര്‍മാണങ്ങളെല്ലാം ഊരാളുങ്കലിന് തീറെഴുതി. പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി വിതരണം ചെയ്യാന്‍ ബോര്‍ഡിന് സാധിക്കുന്നില്ല. ഇതിനിടെ ഭവന നിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കുമെന്ന ചര്‍ച്ചകള്‍ വന്നതോടെ, നിലവിലുള്ള ജീവനക്കാരെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ജീവനക്കാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ഇന്നലെ ഹൗസിങ് ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാര്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസിന്റെ ഓഫീസ് ഉപരോധിച്ചിരുന്നു. പെന്‍ഷന്‍ മുടങ്ങയതില്‍ പ്രതിഷേധിച്ച് പെന്‍ഷണേഴ്‌സ് സംയുക്ത സമിതി ധര്‍ണയും നടത്തി.
വരുമാനം കുറയുന്നു
പ്രധാന നഗരങ്ങളിലെ ഫ്‌ലാറ്റുകളുടെയും ഭവന സമുച്ചയങ്ങളുടെയും വാടകയാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗം. തിരുവനന്തപുരത്ത് പട്ടം കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ്, അമ്പലനഗറില്‍ 13 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയം, നെട്ടയത്ത് എട്ട് നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയം, ശാസ്തമംഗലം, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍, ഇടപ്പള്ളി, കാക്കനാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സാധാരണ വരുമാനക്കാര്‍ക്കായുള്ള ഫ്‌ലാറ്റുകളും ടൗണ്‍ഷിപ്പുകളും, എറണാകുളം റവന്യൂ ടവര്‍, നെടുമങ്ങാട് റവന്യൂ ടവര്‍, കോഴിക്കോട്, അടൂര്‍ തുടങ്ങിയ നഗരങ്ങളിലെ വാണിജ്യ സമുച്ചയങ്ങള്‍. പേരൂര്‍ക്കടയില്‍ ഉള്‍പ്പെടെയുള്ള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനമാണ് ബോര്‍ഡിനെ താത്കാലികമായെങ്കിലും പിടിച്ചുനിര്‍ത്തുന്നത്.
റവന്യൂ ടവറുകളില്‍ താരതമ്യേന കുറഞ്ഞ നിരക്കിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വാടകയ്‌ക്ക് നല്‍കുന്നത്. പൊതുമേഖലാ ബാങ്ക്, കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വാണിജ്യനിരക്കിനടുത്തും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന നിരക്കിലും വാടക ഈടാക്കാറുണ്ട്. എന്നാല്‍ സ്വകാര്യ കടമുറികളും മറ്റും ലാഭകരമല്ലാതായതോടെ നിര്‍ത്തിപ്പോകുന്നതും തുച്ഛമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ വലിയ കുടിശ്ശിക വരുത്തുന്നതും ബോര്‍ഡിനെ വലിയ നഷ്ടത്തിലേക്കാണ് നയിക്കുന്നത്. കാലപ്പഴക്കം ചെന്ന മുറികള്‍ പുതിയ ആള്‍ക്കാര്‍ ലേലംകൊള്ളാനും തയാറാകുന്നില്ല.
റവന്യൂ ടവറുകള്‍ സ്ഥാപിക്കുന്ന വലിയ പരസ്യ ബോര്‍ഡുകള്‍, പാര്‍ക്കിങ് ഫീസ് എന്നിവയാണ് മറ്റൊരു വരുമാനമാര്‍ഗം. എന്നാല്‍ ഇതിലൂടെ കേവലം തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നത്. ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിര്‍മാണ പദ്ധതികള്‍ അനുവദിച്ചില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തിലാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.











