ഡാളസ്: കാലം ചിലപ്പോള്‍ ഒരു പന്തിന്റെ യാത്രയിലൂടെയാണ് ചരിത്രം എഴുതുന്നത്. ഡാളസില്‍ തൊണ്ണൂറ് മിനിറ്റോളം സമയം ഇരുടീമുകളും പരസ്പരം പൂട്ടിയിട്ട വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമനിലയുടെ മൗനം സ്റ്റേഡിയത്തെ പൊതിഞ്ഞുനിന്ന നിമിഷത്തില്‍, ഇന്‍ജുറി ടൈമിന്റെ ഇരുളില്‍ നിന്ന് മികേല്‍ മെറീനോ എന്ന നായകന്‍ വെളിച്ചമായി ഉയര്‍ന്നു. അവന്റെ ബൂട്ടില്‍ നിന്ന് പാഞ്ഞ ആ ഒരൊറ്റ ഷോട്ട് സ്പെയിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിച്ചപ്പോള്‍, പോര്‍ച്ചുഗലിന്റെ പ്രതീക്ഷകളെ നിശ്ശബ്ദതയിലേക്ക് തള്ളിയിട്ടു. അതിലേറെ, രണ്ട് പതിറ്റാണ്ടോളം ലോകഫുട്‌ബോളിന്റെ ഹൃദയമിടിപ്പായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് അധ്യായത്തിന് ആ ഗോള്‍ അവസാന വരി കുറിച്ചു. അതെ,
ലോകകപ്പിലെ ഏറ്റവും വലിയ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട പോര്‍ച്ചുഗല്‍-സ്പെയിന്‍ മത്സരത്തില്‍ സ്‌പെയിനിനു ജയം. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ നേടിയ ഗോളില്‍ സ്പെയിന്‍ 1-0ന് വിജയം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. അതോടെ 41-കാരനായക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമ്മോഹനമായ ലോകകപ്പ് കരിയറിനും വികാരഭരിതമായ വിരാമമായി.
70,649 കാണികളുടെ സാന്നിധ്യത്തില്‍ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം പേരിനൊത്ത നിലവാരത്തിലേക്ക് ഉയരാനായില്ല. ഇരു ടീമുകളും പ്രതിരോധത്തില്‍ കൃത്യത പുലര്‍ത്തിയപ്പോള്‍ വ്യക്തമായ അവസരങ്ങള്‍ അപൂര്‍വമായി മാത്രമാണ് ഉണ്ടായത്. പന്ത് കൈവശം വയ്‌ക്കുന്നതില്‍ മേല്‍ക്കൈ നേടിയ സ്പെയിന്‍ പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഏറെ നേരം അവരെ നിരാശരാക്കി. മത്സരത്തിന്റെ ആദ്യ പകുതി തികച്ചും വിരസമായിരുന്നു. ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ പോലും ഇരു ടീമുകളും മറന്നു. രണ്ടാം പകുതിയിലേക്കു കടന്നപ്പോഴാണ് കളിക്ക് അല്‍പ്പമെങ്കിലും ജീവനായത്. അതിനിടെ, മത്സരത്തിന്റെ ആദ്യ പകുതിയില്‍ സ്പെയിന്റെ യുവതാരം ലാമിന്‍ യമാലിനെ മികച്ച രീതിയില്‍ നിയന്ത്രിച്ചിരുന്ന ന്യൂനോ മെന്‍ഡസ് 56-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയത് പോര്‍ച്ചുഗലിന് തിരിച്ചടിയായി. പകരക്കാരനായി ബെര്‍ണാഡോ സില്‍വയാണ് എത്തിയത്. മെന്‍ഡസ് പോയ ശേഷം യമാല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുകയും സ്പെയിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ഛ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍, ഗോള്‍ നേടാന്‍ സിപെയിനിനുമായില്ല. ഇതോടെ മത്സരം സമനിലയിലേക്കെന്ന പ്രതീതി ജനിച്ചു. എന്നാല്‍, 90+1-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധി മാറി. പകരക്കാരനായ ഫെറാന്‍ ടോറസ്‌നല്‍കിയ മനോഹരമായ പാസ് ബോക്സിനുള്ളില്‍ സ്വീകരിച്ച മികേല്‍ മെറിനോ സ്പെയിന്റെ വിജയഗോള്‍ നേടി. ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റക്ക് ഒന്നും ചെയ്യാനായില്ല.
ലോകകപ്പിന് മുമ്പ് തന്നെ ഇതായിരിക്കും തന്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ല. പോര്‍ച്ചുഗലിന്റെ ഏക ഓണ്‍-ടാര്‍ഗറ്റ് ഷോട്ട് അദ്ദേഹത്തിന്റേതായിരുന്നു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ നിരാശയോടെ കണ്ണീര്‍ നിറഞ്ഞ മുഖവുമായി മൈതാനം വിട്ട റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ആരാധകരെ വികാരഭരിതരാക്കി.
ഗോള്‍ വന്ന വഴി
ഇന്‍ജുറി ടൈമിന്റെ 90+1-ാം മിനിറ്റില്‍ സ്പെയിന്‍ വലത് വിങ്ങിലൂടെ ആക്രമണം കെട്ടിപ്പടുത്തു. പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസ് വലതുവശത്ത് നിന്ന് ബോക്സിന്റെ അതിര്‍ത്തിയിലേക്ക് കട്ട് ചെയ്ത് മുന്നേറി. പോര്‍ച്ചുഗല്‍ പ്രതിരോധത്തിന്റെ ശ്രദ്ധ യമാലിലേക്കും മൊറാറ്റയിലേക്കും തിരിഞ്ഞതോടെ, ബോക്സിന്റെ മധ്യഭാഗത്തേക്ക് ഓടിക്കയറിയ മികേല്‍ മെറിനോയ്‌ക്ക് ചെറിയൊരു ഇടം ലഭിച്ചു.ഫെറാന്‍ ടോറസ് പ്രതിരോധനിരയെ കീറിമുറിച്ച് കൃത്യമായ ത്രൂ പാസ് മെറീനോയ്‌ക്ക്.
ആദ്യ സ്പര്‍ശനത്തില്‍ തന്നെ പന്ത് നിയന്ത്രിച്ച മെറീനോ, മുന്നോട്ട് വന്ന ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയെ മറികടന്ന് വലത് കാലുകൊണ്ട് ലോ ഷോട്ട് തൊടുത്തു. പന്ത് ഗോള്‍കീപ്പറുടെ ഇടതുവശത്തുകൂടി വലയിലേക്ക്. പോര്‍ച്ചുഗല്‍ പ്രതിരോധം ഓഫ്സൈഡ് ആവശ്യപ്പെട്ടെങ്കിലും വാര്‍ പരിശോധനയ്‌ക്ക് ശേഷം ഗോള്‍ ശരിവയ്‌ക്കപ്പെട്ടു.
















