കെയര്‍ സെന്ററുകള്‍ കുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ റിപ്പബ്ലിക്കാണ്. സ്വാതന്ത്ര്യത്തോടെ ഉല്ലസിക്കാനും കളിക്കാനും പാട്ടുപാടാനും കഥ കേള്‍ക്കാനും സുരക്ഷിതമായി ഓടിയും ചാടിയും ആസ്വദിക്കാനുമുള്ള ഇടങ്ങളാണ് ഡെ കെയര്‍ സെന്ററുകള്‍. അവിടെയാണ് രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ നേരെ ആയമാര്‍ കൊടും ക്രൂരത കാണിച്ചത്. ഐടി കമ്പനിയായ കാപ്ജെമനിയുടെ ബെംഗളൂരു ക്യാമ്പസിലെ ഡെ കെയര്‍ സെന്ററിലാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഉറക്കെ മിണ്ടിയാലോ കരഞ്ഞാലോ വാശി പിടിച്ചാലോ കുഞ്ഞുങ്ങളെ അതികഠിനമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ചോര മരവിക്കുന്ന സംഭവങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.
വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ തൂക്കിയെടുത്ത് വാഷിംഗ് മെഷീനിലിട്ട് അടയ്‌ക്കുന്ന ആയമാര്‍, പേടിച്ചു വിറച്ച് അലമുറയിട്ട കുരുന്നുകളുടെ പിഞ്ചു വായിലേക്ക് പൈപ്പില്‍ നിന്ന് ശക്തമായി വെള്ളം ചീറ്റുന്നു. ഏങ്ങലടിക്കുന്ന കുഞ്ഞുങ്ങളെ ബാത്റൂമില്‍ പൂട്ടിയിടുന്നു. ചിലരെ ബലമായി പിടിച്ചു ക്ലോസറ്റിനു മുകളില്‍ ഇരുത്തുന്നു. ക്രൂരവും പൈശാചികവുമായ ഈ സംഭവങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു. കുഞ്ഞുങ്ങളെ സ്നേഹിക്കാനും കരുതലോടെ കാത്തുസൂക്ഷിക്കാനും നിയോഗിക്കപ്പെട്ടവര്‍ കാട്ടിക്കൂട്ടിയ കൊടുംക്രൂരതകള്‍ക്ക് മാപ്പില്ല. അര്‍ഹിക്കുന്ന ശിക്ഷ ആയമാര്‍ക്ക് നല്‍കിയേ മതിയാവൂ. മറ്റ് ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശനവും മാതൃകാപരവുമായ തുടര്‍ നടപടികള്‍ ഉണ്ടാകണം.
കുട്ടികളുടെ ശരീരത്തിനും മനസ്സിനും മുറിവേല്‍പ്പിക്കാന്‍ പാടില്ലെന്ന തത്വം ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ളതാണ്.
ഡോ. എറിക് ബേണ്‍ പറയുന്നു: ‘ഒരു മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത് കേവലം ആറു വയസ്സ് പോലും തികയാത്ത കുഞ്ഞാണ്’. ആറു വയസ് വരെ ഒരു കുട്ടിക്ക് ഉണ്ടാകുന്ന ജീവിതാനുഭവങ്ങളാണ് ആ വ്യക്തിയുടെ സ്വഭാവത്തിന്റെ അടിത്തറ പാകുന്നത്. ഇക്കാലയളവില്‍ കുട്ടിക്ക് ഉണ്ടാകുന്ന പോസിറ്റീവും നെഗറ്റീവുമായ അനുഭവങ്ങള്‍ ആ കുട്ടിയുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിക്കും. ഈ കാലഘട്ടത്തില്‍ ഒരു കുട്ടി താന്‍ ജീവിക്കുന്ന, തന്റെ നിയന്ത്രണത്തില്‍ അല്ലാത്ത സാഹചര്യങ്ങളുടെ സ്വാധീനത്തില്‍ എടുക്കുന്ന ഉറച്ച തീരുമാനങ്ങളാണ് തലയിലെഴുത്ത്. ഈ കാലഘട്ടത്തിലെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് ആ കുട്ടി മരണം വരെ പ്രവര്‍ത്തിക്കുന്നത്. ഈ പ്രായത്തില്‍ കുട്ടികള്‍ നിരവധി തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെങ്കിലും വളരെ ശക്തവും ആഴത്തില്‍ ഉറച്ചതുമായ തീരുമാനങ്ങളെ സ്‌ക്രിപ്റ്റ് അഥവാ തലയിലെഴുത്ത് എന്ന് പറയാം. അടികളും മറ്റു മാനസിക പീഡനങ്ങളും ഒരാളുടെ തലയിലെഴുത്ത് നെഗറ്റീവ് ആക്കുന്നു.
ജനിച്ച ശേഷമുള്ള ആയിരം ദിനങ്ങളാണ് ഒരു വ്യക്തി രൂപം കൊള്ളുന്ന സുപ്രധാന കാലഘട്ടം. അവിടെ മുറിവുകള്‍ സമ്മാനിക്കരുത്. ദേവന്മാരോടെന്നപോലെ ആറു വയസു വരെ കുട്ടികളോട് പെരുമാറണമെന്നാണ് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടുള്ളത്.
ആറു വയസു വരെ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെല്ലാം കുട്ടികളുടെ തലച്ചോറില്‍ രേഖപ്പെടുത്തുന്നുണ്ട്. അവ ഒരിക്കലും നെഗറ്റീവ് ആകരുത്. സ്നേഹാനുഭവങ്ങള്‍, സ്നേഹസ്പര്‍ശം, ആശ്വസിപ്പിക്കല്‍, പ്രചോദിപ്പിക്കല്‍, അംഗീകരിക്കല്‍, പരിഗണിക്കല്‍, അഭിനന്ദിക്കല്‍ എന്നിങ്ങനെ എണ്ണമറ്റ പോസിറ്റീവ് അനുഭവങ്ങളിലൂടെയാണ് കുട്ടികളുടെ തലച്ചോറ് വ്യത്യസ്തമായ കഴിവുകള്‍ നേടുന്നത്. അനുഭവങ്ങള്‍ തലച്ചോറിന്റെ ഘടനയെ മാറ്റുന്നുണ്ട്. ശാരീരിക, മാനസിക ശിക്ഷകള്‍ തലച്ചോറിന്റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. അങ്ങനെ കടുത്ത ശിക്ഷകളിലൂടെ കടന്നുപോയവരുടെ തലച്ചോറില്‍ ചില പ്രത്യേക അടയാളങ്ങള്‍ കാണാനാകും.
ശാരീരികവും മാനസികവുമായ പീഡനങ്ങളും ശിക്ഷകളും അനുഭവിച്ചവര്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ രോഗികളായി മാറുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്നത് കാണാം. ഇവര്‍ കൂടുതല്‍ അപകടങ്ങളില്‍ പെടുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ നേരത്തെ മരിക്കുന്നു. ചിലര്‍ ആത്മഹത്യാപ്രവണത കാണിക്കുന്നു. ശാരീരികവും മാനസികവുമായ ശിക്ഷകള്‍ അനുഭവിച്ചവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
സങ്കടം, കോപം, ഭയം, സന്തോഷം എന്നീ വികാരങ്ങളില്‍ സന്തോഷം മാത്രമേ കുട്ടികള്‍ അനുഭവിക്കാന്‍ പാടുള്ളൂ. മറ്റു വികാരങ്ങള്‍ മുറിവുകളാണ്. അവയാണ് മോശമായ സ്വഭാവരീതികള്‍ക്ക് കാരണം.
ആയമാര്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ ജീവിതകാലം മുഴുവന്‍ മായാത്ത വടുവായി കുട്ടികളുടെ മനസ്സില്‍ കിടക്കും. സ്നേഹ സാന്ത്വന സമീപനങ്ങളിലൂടെ കുട്ടികളുടെ മാനസികാവസ്ഥയെ വീണ്ടെടുക്കണം. സൗഹൃദാന്തരീക്ഷവും ഊഷ്മളതയും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്‌ക്ക് അനുപേക്ഷണീയമാണ്. സ്നേഹവും കരുതലും സഹാനുഭൂതിയും ആവോളം നല്‍കി കുട്ടികളുടെ മനസ്സിനേറ്റ മുറിവുകളെ ഉണക്കണം. അവരെ സ്നേഹം നല്‍കി നല്ലവരായി വാര്‍ത്തെടുക്കണം. കുഞ്ഞുങ്ങളാണ് രാജ്യത്തിന്റെ ഭാവി. അത് മറക്കരുത്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും കരവലയത്തിനുള്ളില്‍ സുരക്ഷിതരായും സന്തോഷത്തോടെയും നമ്മുടെ കുട്ടികള്‍ ജീവിക്കാനിടവരട്ടെ. ശൈശവത്തിന്റെ കാവലാളുകളായി നമ്മള്‍ മാറണം.















