ന്യൂയോര്‍ക്ക്: മഞ്ഞജേഴ്സിയുടെ കണ്ണീരില്‍ ലോകകപ്പിന് മറ്റൊരു അധ്യായം കൂടി. ആറാം നക്ഷത്രം നെഞ്ചിലേറ്റുമെന്ന പ്രതീക്ഷയോടെ ലോകകപ്പ് വേദിയിലെത്തിയ ബ്രസീലിന്റെ യാത്ര പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു. പന്തിനെ കവിതയാക്കുകയും വിജയത്തെ ആഘോഷമാക്കുകയും ചെയ്ത ഫുട്‌ബോളിന്റെ ഏറ്റവും വലിയ പാരമ്പര്യങ്ങളിലൊന്നായ സെലസാവോ, നിര്‍ണായക പോരാട്ടത്തിലെ തോല്‍വിയോടെ കിരീടപ്പോരില്‍ നിന്ന് പുറത്തായി. വിസില്‍ മുഴങ്ങുമ്പോള്‍ മൈതാനത്ത് അവസാനിച്ചത് ഒരു മത്സരം മാത്രമായിരുന്നില്ല; ലോകഫുട്‌ബോളിന്റെ ഏറ്റവും മനോഹരമായ സ്വപ്‌നങ്ങളിലൊന്ന് അവിടെ തല്‍ക്കാലം കണ്ണടച്ചു.
ഒരു പെനാല്‍റ്റി പാഴാക്കിയതിന്റെ വില എത്രയെന്ന് ബ്രസീല്‍ ഇന്നലെ തിരിച്ചറിഞ്ഞു. നോര്‍വേയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറിന്റെ 13-ാം മിനിറ്റിലാണ് ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ബ്രൂണോ ഗ്വിമാരസിന്റെ കിക്ക് നോര്‍വേ ഗോളി ഓര്‍യാന്‍ നീലാന്‍ഡ് ഉജ്ജ്വലമായി തട്ടിയകറ്റി. ഇതോടെ മാനസികമായ മുന്‍തൂക്കം കളിയില്‍ നോര്‍വേക്ക് സ്വന്തമാവുകയായിരുന്നു. പിന്നീട് ഉജ്ജ്വലമായി കളിച്ച അവര്‍ കാനറികളെ കാഴ്ചക്കാരാക്കി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബ്രസീലിന് ആറാം കിരീടം ഇനിയും അകലെ.
1998നുശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ നോര്‍വേ ചരിത്രത്തിലാദ്യമായാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്. സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിന്റെ 79, 90 മിനിറ്റുകളിലെ ഇരട്ട ഗോളാണ് നോര്‍വേയ്‌ക്ക് ഗംഭീരവിജയം സമ്മാനിച്ചത്. ഈ ലോകകപ്പില്‍ ഏഴ് ഗോളുകളാണ് ഹാലന്‍ഡ് അടിച്ചുകൂട്ടിയത്. മെസ്സിക്കും എംബപ്പെക്കുമൊപ്പം ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഈ സൂപ്പര്‍ സ്ട്രൈക്കര്‍. പകരക്കാരനായി ഇറങ്ങിയ നെയ്‌മറാണ് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബ്രസീലിന്റെ ആശ്വാസഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയത്. പെലെയ്‌ക്ക് ശേഷം നാല് വ്യത്യസ്ത ലോകകപ്പുകളില്‍ (2014, 2018, 2022, 2026) ഗോള്‍ നേടുന്ന രണ്ടാമത്തെ ബ്രസീലിയന്‍ താരം എന്ന ബഹുമതി ഇന്നലെ നെയ്‌മര്‍ സ്വന്തമാക്കി.
ആദ്യപകുതിയില്‍ ഹാലന്‍ഡിനെ പിടിച്ചുകെട്ടുന്നതില്‍ ബ്രസീല്‍ പ്രതിരോധം വിജയിച്ചെങ്കിലും രണ്ടാം പകുതിയില്‍ അതുണ്ടായില്ല. ആ പിഴവില്‍ നിന്നായിരുന്നു ഹാലന്‍ഡിന്റെ രണ്ട് ഗോളുകളും. 11ന് മിയാമിയില്‍ നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേ ഇനി ഇംഗ്ലണ്ടിനെ നേരിടും.
ബ്രസീലിന്റെ ഈ തോല്‍വിക്ക് സ്വയം പഴിച്ചാല്‍ മതി. ഹാലന്‍ഡിനെപ്പോലൊരു ലോകോത്തര സ്ട്രൈക്കറെ കൃത്യമായി മാര്‍ക്ക് ചെയ്യാതെ സ്വതന്ത്രനായി വിട്ടതിന് കിട്ടിയ ശിക്ഷയാണ് താരത്തിന്റെ രണ്ട് ഗോളുകളും. അതേസമയം വിനീഷ്യസ്, കുഞ്ഞ എന്നീ ബ്രസീലിയന്‍ സ്ട്രൈക്കര്‍മാരെ നോര്‍വേ പ്രതിരോധം പൂട്ടിയിടുകയും ചെയ്തതോടെ പലപ്പോഴും കാനറികള്‍ മൈതാനത്ത് കാഴ്ചക്കാരായി.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി ഇന്നലത്തെ ബ്രസീല്‍-നോര്‍വേ പോരാട്ടം. എര്‍ലിങ് ഹാലന്‍ഡിന്റെ ഉജ്ജ്വലഫോമും മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ ഒഡെഗാര്‍ഡിന്റെ മിന്നുന്ന പ്രകടനവും ഷെല്‍ഡ്രൂപ്പിനെപ്പോലെയുള്ള യുവരക്തങ്ങളും അണിനിരന്ന നോര്‍വേ ഈ ലോകപ്പിലെ ഏറ്റവും അപകടകാരികളായ ടീമായി മാറുന്നതാണ് ബ്രസീലിനെതിരെ കണ്ടത്. മറ്റൊരു നേട്ടവും നോര്‍വേ സ്വന്തമാക്കി. ബ്രസീലിനോട് ഇതുവരെ തോല്‍ക്കാത്ത ഏക ടീം എന്ന റിക്കാര്‍ഡ് നോര്‍വേ നിലനിര്‍ത്തി. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് അഞ്ച് തവണ. അതിലും മൂന്നിലും ബ്രസീല്‍ തോറ്റപ്പോള്‍ രണ്ടില്‍ സമനില. 1998ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇന്നലത്തേതിന് മുന്‍പ് ബ്രസീല്‍ നോര്‍വേക്കെതിരെ കളിച്ചത്. അന്നും 2-1ന് തോറ്റു. മാത്രമല്ല 1990ലെ ലോകകപ്പിനുശേഷം ആദ്യമായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങുന്നത്. 2002ലെ ലോകകപ്പിനുശേഷം തുടര്‍ച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീല്‍ കിരീടമില്ലാതെ മടങ്ങുന്നത്.
മുന്‍ മത്സരങ്ങളിലെപ്പോലെ പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രസീലിനെയല്ല ഇന്നലെ മൈതാനത്ത് കാണാന്‍ കഴിഞ്ഞത്. നോര്‍വേ താരങ്ങള്‍ക്ക് ഇഷ്ടം പോലെ സ്പേസ് അനുവദിച്ചുകൊടുത്ത കാനറികള്‍ കൗണ്ടര്‍ അറ്റാക്കുകള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കളിയുടെ 66 ശതമാനവും പന്ത് നിയന്ത്രിച്ചത് നോര്‍വേയായിരുന്നു. നോര്‍വേ അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 9 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ബ്രസീല്‍ നാല് ഓണ്‍ ടാര്‍ഗറ്റ് അടക്കം ഉതിര്‍ത്തത് 14 എണ്ണം.
ബ്രസീല്‍ 4-4-2 ശൈലിയിലും നോര്‍വേ 4-3-3 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ എതിര്‍ബോക്സ് ലക്ഷ്യമാക്കി കുതിക്കുന്ന നോര്‍വേ താരങ്ങളെയാണ് മൈതാനത്ത് കണ്ടത്. മൂന്നാം മിനിറ്റില്‍ തന്നെ ബ്രസീല്‍ വലയില്‍ പന്തെത്തി. പാട്രിക് ബെര്‍ഗ് ബ്രസീല്‍ ഗോളി അലിസണ്‍ ബെക്കറെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചെങ്കിലും ഈ മുന്നേറ്റത്തിനിടെ അലക്‌സാണ്ടര്‍ സൊര്‍ലോത്ത് ഓഫ്‌സൈഡായതോടെ ഗോള്‍ അനുവദിച്ചില്ല. 11-ാം മിനിറ്റില്‍ പന്തുമായി ബോക്സില്‍ പ്രവേശിച്ച മാത്യാസ് കുഞ്ഞയെ നോര്‍വേ താരം വീഴ്‌ത്തിയതിന് പെനാല്‍റ്റി ലഭിച്ചു. വാര്‍ പരിശോധനയ്‌ക്കുശേഷമാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുക്കാന്‍ ആദ്യമെത്തിയത് വിനീഷ്യസ് ആണെങ്കിലും പിന്നാലെ പന്ത് ബ്രൂണോ ഗ്വിമാരസിന് കൈമാറി. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഗ്വിമാരസ് എടുത്ത കിക്ക് നോര്‍വേ ഗോള്‍കീപ്പര്‍ യുര്‍യാന്‍ നീലാന്‍ഡ് തട്ടിയകറ്റിയപ്പോള്‍ ബ്രസീല്‍ ക്യാമ്പ് നിരാശയിലായി. പിന്നാലെ ഇടതുവിങ്ങിലൂടെ വിനീഷ്യസ്-മാര്‍ട്ടിനെല്ലി-മാത്യാസ് കുഞ്ഞ സഖ്യം ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. 35-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ ഷോട്ട് സൈഡ്‌നെറ്റിലിടിച്ചപ്പോള്‍ 39-ാം മിനിറ്റില്‍ വിനീഷ്യസിന്റെ ഒരു ഇടംകാലനടി നീലാന്‍ഡ് തടഞ്ഞു. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് നോര്‍വേ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കര്‍ ബ്രസീലിന്റെ രക്ഷകനായി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളുമായാണ് നോര്‍വേ ഇറങ്ങിയത്. അന്റോണിയോ നുസയ്‌ക്ക് പകരം ആന്‍ഡ്രിയാസ് ഷെല്‍ഡ്രൂപ്പും സോര്‍ലോത്തിന് പകരം ഓസ്‌കര്‍ ബോബും ഇറങ്ങി. ഷെല്‍ഡ്രൂപ്പ് ഇറങ്ങിയതോടെ നോര്‍വേ മുന്നേറ്റം ശക്തമാക്കി. താരത്തിന്റെ വേഗമേറിയ മുന്നേറ്റങ്ങള്‍ ബ്രസീല്‍ പ്രതിരോധത്തെ തുടരെ സമ്മര്‍ദത്തിലാക്കി. എങ്കിലും ഹാളണ്ടിന് പന്തെത്താതിരിക്കാന്‍ ഗബ്രിയേലും മാര്‍ക്വീഞ്ഞോസും അടങ്ങുന്ന ബ്രസീലിയന്‍ പ്രതിരോധം ശ്രമിച്ചു. ഇതിനിടെ 58-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞയെ പിന്‍വലിച്ച് എന്‍ഡ്രിക്കിനെ ഇറക്കി. തെട്ടുപിന്നാലെ വിനീഷ്യസ് നല്‍കിയ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം എന്‍ഡ്രിക്ക് പുറത്തേക്കടിച്ച് കളഞ്ഞു. 67-ാം മിനിറ്റില്‍ മധ്യനിരയില്‍ കളിനിയന്ത്രിച്ചിരുന്ന ഗ്വിമാരസിന് പകരം എഡേഴ്സണ്‍ സില്‍വയെയും മാര്‍ട്ടിനെല്ലിക്ക് പകരം സൂപ്പര്‍ താരം നെയ്‌മറും ബ്രസീലിനായി മൈതാനത്തിറങ്ങി.ഇതോടെ ബ്രസീല്‍ മുന്നേറ്റം കുറച്ച് കടുപ്പിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. 79-ാം മിനിറ്റില്‍ ബ്രസീലിന്റെ ഹൃദയം പിളര്‍ത്തി നോര്‍വേയുടെ ആദ്യ ഗോള്‍. ആന്‍ഡ്രിയാസ് ഷെല്‍ഡ്രൂപ്പ് ഇടതുവശത്ത് നിന്ന് നല്‍കിയ മനോഹരമായ ക്രോസ്, ബോക്സിനുള്ളില്‍ ഉയര്‍ന്നുചാടിയ എര്‍ലിങ് ഹാളണ്ട് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഗബ്രിയേലിനെ മറികടന്ന് ഉഗ്രനൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു.
ലീഡ് വഴങ്ങിയതോടെ നെയ്‌മറും വിനീഷ്യസും എന്‍ഡ്രിക്കും ചേര്‍ന്ന് പലതവണ നോര്‍വേ ബോക്സില്‍ പന്തെത്തിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. കളിയുടെ നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് നോര്‍വേ രണ്ടാം തവണയും ബ്രസീലിയന്‍ വല കുലുക്കി. ആന്‍ഡ്രിയാസ് ഷെല്‍ഡ്രൂപ്പ് നല്‍കിയ പന്ത് സ്വീകരിച്ച് ഹാളണ്ട് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഉതിര്‍ത്ത ശക്തമായ ലോ ഷോട്ട് അലിസണ്‍ ബെക്കറെ കാഴ്ചക്കാരനാക്കി വലയുടെ താഴത്തെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഇതോടെ ബ്രസീലിന്റെ എല്ലാം പ്രതീക്ഷകളും അസ്തമിച്ചു. എങ്കിലും പരിക്ക് സമയത്ത് ബ്രസീലിന് ലഭിച്ച പെനാല്‍റ്റി നെയ്‌മര്‍ വലയിലെത്തിച്ചെങ്കിലും സമനില ഗോളിനായി പോരാടാനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ ബ്രസീല്‍ പുറത്തേക്കും നോര്‍വേ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലേക്കും കുതിച്ചു.
















