
പത്തനംതിട്ട: കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കുടിശിക 45,000 കോടിയിലധികം വരുമെന്ന് കണക്ക്. 52% സംഘങ്ങളും കരകയറാന്‍ ആകാത്ത വിധം അറ്റാദായ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന കോ ഓപ്പറേറ്റീവ് ഡയറക്ടറേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പണാപഹരണവും കെടുകാര്യസ്ഥതയും അധികാര ദുര്‍വിനിയോഗവും മൂലം പല സഹകരണ ബാങ്കുകളും കോടികളുടെ കടക്കെണിയിലാണ്. കിടപ്പാടം വിറ്റ് സ്വരൂപിച്ച പണമാണ് പല നിക്ഷേപകര്‍ക്കും ഇതുമൂലം നഷ്ടമായിരിക്കുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുമെന്നതിനാലാണ് സര്‍വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ സഹകരണ ബാങ്കുകളില്‍ വന്‍തുകകള്‍ നിക്ഷേപിച്ചത്. ഇടത് ഭരണ സമിതികളുടെ കെടുകാര്യസ്ഥതയില്‍ സംസ്ഥാനത്തെ പ്രമുഖ സഹകരണ സംഘങ്ങള്‍ പോലും കടക്കെണിയിലായതോടെ നിക്ഷേപകരായ സാധാരണക്കാര്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ഇടത് ഭരണത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ 80 ശതമാനവും സിപിഎമ്മിന്റെ കുത്തകയാണിപ്പോള്‍.
ഭരണം മാറിയതോടെ സംസ്ഥാനത്തെ സഹകരണ മേഖല പൂര്‍ണമായി പിടിച്ചടക്കാനുള്ള നീക്കത്തിലാണ് സിപിഎം ഇപ്പോള്‍. അവശേഷിക്കുന്ന സഹകരണ സംഘങ്ങള്‍ കൂടി പിടിച്ചെടുക്കുന്നത് പെരും കൊള്ളക്കാണെന്നും ഇത് സഹകരണ മേഖലയെ അപ്പാടെ തകര്‍ക്കുമെന്നും സഹകാരികള്‍ പറയുന്നു.