കൊച്ചി: ജീവനക്കാരുടെ ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായി. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശപ്രകാരം ഉമാ തോമസ് എംഎല്‍എയുടെയും ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
മാനേജ്‌മെന്റ് പ്രതിനിധികള്‍ നേരിട്ട് യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അവരുടെ അഭിഭാഷക പ്രതിനിധിയും കമ്പനിയിലെ തൊഴിലാളി യൂണിയന്‍ ഭാരവാഹികളും തമ്മില്‍ നടത്തിയ വിശദമായ ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് അനുകൂലമായ താത്കാലിക തീരുമാനം ഉണ്ടായത്.
കമ്പനിയിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറി ജോലി ചെയ്യാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇന്ന് രാവിലെ മുതല്‍ ഒരുക്കുമെന്ന് കമ്പനിയുടെ നിയമോപദേഷ്ടാവ് അഡൈ്വസര്‍ വ്യക്തമാക്കിയതായി ഉമാ തോമസ് എംഎല്‍എ അറിയിച്ചു.
മുന്‍ ദിവസങ്ങളിലുണ്ടായതുപോലെയുള്ള അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കാനും ജില്ലാ ലേബര്‍ ഓഫീസറും അസിസ്റ്റന്റ് ലേബര്‍ ഓഫീസറും ഇന്ന് കമ്പനിയില്‍ നേരിട്ടെത്തും. വരും ദിവസങ്ങളിലെ ശമ്പള വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരാനിരിക്കുന്ന വിശദമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തും.
10 ന് കൊച്ചിയില്‍ കമ്പനിയുടെ ഭാവി പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച നടക്കും. മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുക്കുന്ന ഈ യോഗത്തില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളും പങ്കെടുക്കും. നിലവില്‍ എറണാകുളത്ത് 616 ജീവനക്കാരും കോഴിക്കോട് മുന്നൂറോളം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് ഡിവിഷനിലെ ജീവനക്കാരുടെ പ്രതിനിധികളും ഇന്നലത്തെ ചര്‍ച്ചയുടെ ഭാഗമായി.
ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട് പ്രകാരം വലിയൊരു വിഭാഗം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് 90 ദിവസം മുന്‍പ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ 10ന് നടക്കുന്ന ചര്‍ച്ച വഴിത്തിരിവാകും.












