
കോട്ടയം: സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പെയ്യുന്ന മഴയുടെ അളവ് വര്‍ഷംതോറും ശരാശരി 1.4 മില്ലിമീറ്റര്‍ വീതം കുറയുന്നതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ദീര്‍ഘകാല പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയ 40 ശതമാനം മഴക്കുറവിന് പ്രധാന കാരണം എല്‍ നിനോ പ്രതിഭാസമാണെങ്കിലും കേരളത്തില്‍ രേഖപ്പെടുത്തിയ 34 ശതമാനം മഴക്കുറവ് ദീര്‍ഘകാല കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍.
1901 മുതല്‍ 2026 വരെയുള്ള 125 വര്‍ഷത്തെ മഴക്കണക്ക് വിശകലനം ചെയ്താണ് ഐഎംഡിയുടെ കണ്ടെത്തല്‍. ഇതനുസരിച്ച് കേരളത്തില്‍ ജൂണിലെ മഴ വര്‍ഷംതോറും ശരാശരി 1.4 മില്ലിമീറ്റര്‍ വീതം കുറഞ്ഞുവരികയാണ്. ഇതിന്റെ ഫലമായി ഒന്നേകാല്‍ നൂറ്റാണ്ടില്‍ ജൂണിലെ ശരാശരി മഴയില്‍ 175 മില്ലിമീറ്ററിന്റെ കുറവുണ്ടായി. ദീര്‍ഘകാല ശരാശരിയായ 648.3 മില്ലി മീറ്ററില്‍ നിന്ന് ജൂണിലെ മഴ ഗണ്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ജൂണില്‍ 600 മുതല്‍ 800 വരെ മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. 1960കള്‍ക്കു ശേഷം ഇതേ കാലയളവിലെ മഴ സ്ഥിരമായി 600 മില്ലി മീറ്ററില്‍ താഴെയായി.
2018ലെ മഹാപ്രളയത്തിനു മുമ്പ്, അതേവര്‍ഷം ജൂണില്‍ 751.5 മില്ലി മീറ്റര്‍ മഴ ലഭിച്ചു. തുടര്‍ന്ന് 600 മില്ലിമീറ്ററില്‍ അധികം മഴ കിട്ടിയത് 2025 ജൂണിലാണ്. അന്ന് 620.4 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജൂണ്‍ 2013ലേതാണ്- 1042.7 മില്ലി മീറ്റര്‍. എറ്റവും വരണ്ട ജൂണ്‍ 2023ലേതാണ്. അന്ന് 259.4 മില്ലിമീറ്റര്‍ മഴയേ ലഭിച്ചുള്ളൂ.
ജൂണ്‍ മാസത്തിലെ മഴയുടെ തുടര്‍ച്ചയായ കുറവ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും ആഗോളതാപനം ഇതിനു പ്രധാന കാരണമാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ആഗോളതാപനം മഴയുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. മുമ്പ് ഏറെനേരം നീണ്ടുനില്‍ക്കുന്ന നേരിയതോ മിതമോ ആയ മഴയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറിയ പ്രദേശങ്ങളില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്യുന്നതാണ് രീതി. മഴയുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് കൃഷിരീതികളും പുതുക്കേണ്ട സാഹചര്യമാണുള്ളതെന്ന് കാര്‍ഷിക കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. മുമ്പ് സംസ്ഥാനത്ത് ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്. ഇപ്പോള്‍ മഴയുടെ വലിയൊരു ഭാഗം ഓഗസ്തിലാണ് പെയ്യുന്നത്.