തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച് പുതുചരിത്രം രചിച്ച് കേരള സര്‍വകലാശാല. ബിരുദ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച അമ്പതോളം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അന്നുതന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍വകലാശാലയുടെ ശരവേഗ നടപടി. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വേഗത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
സെനറ്റ്, സിന്‍ഡിക്കേറ്റ് തര്‍ക്കങ്ങളും പുതിയ അംഗങ്ങളെ നിശ്ചയിക്കുന്നതിലെ കാലതാമസവും കാരണം വിദേശ വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. വിസ കാലാവധി തീരാറായതോടെ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെ കണ്ട് സര്‍ട്ടിഫിക്കറ്റ് എത്രയുംവേഗം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ ദയനീയാവസ്ഥ മനസിലാക്കിയ ഡോ. മോഹനന്‍, വിദേശ വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം എന്ന ഒറ്റ അജണ്ടയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ ചില സെനറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ബഹളമുണ്ടായെങ്കിലും, ഒറ്റ അജണ്ടമാത്രമായതിനാല്‍ വേഗത്തില്‍ പാസാക്കി യോഗം പിരിഞ്ഞു. അര മണിക്കൂറിനകം യോഗത്തിന്റെ മിനിറ്റ്‌സ് തയ്യാറാക്കി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് അന്ന് വൈകിട്ട് അഞ്ചുമണിയോടെ വിസി ഒപ്പിട്ട ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണവും ചെയ്തു.
രാഷ്‌ട്രീയ ലാക്കില്‍ ചില അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗം അലങ്കോലമാക്കുന്നതിനാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം വിദേശ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെയോ തൊഴിലിനെയോ വലിയ രീതിയില്‍ ബാധിക്കാറുണ്ട്.
ഈ സാഹചര്യത്തിലാണ് അപേക്ഷിച്ച ദിവസം തന്നെ ബിരുദം നല്‍കിക്കൊണ്ടുള്ള വിസിയുടെ ഈ മാതൃകാപരമായ തീരുമാനം. അനാവശ്യ കാലതാമസം ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായത് സമയബന്ധിതമായി ലഭ്യമാക്കിയ ഡോ. മോഹനന്‍ കുന്നുമ്മലിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
കേരള സര്‍വകലാശാല കൈക്കൊണ്ട നടപടി മറ്റ് സര്‍വകലാശാലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഭരണപരമായ നടപടികള്‍ വേഗത്തിലാക്കുന്നതിനും സര്‍വകലാശാല കാണിക്കുന്ന താല്പര്യം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നും ഈ ചരിത്രനേട്ടം ഭാവിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിസൗഹൃദപരമായ തീരുമാനങ്ങളിലേക്ക് സര്‍വകലാശാലയെ നയിക്കുമെന്നും ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു.
















