കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. ഡിസിസി സെക്രട്ടറി സുധീർ കുമാറാണ് കസ്റ്റഡിയിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡിയിൽ എടുത്തത്. സുധീറിന്റെ വീടിന് മുന്നിൽ ഇബ്രാഹിം കുട്ടി ഹാജി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് പുറത്തുവന്നത്.
തന്റെ പണം തിരികെ ലഭിക്കുന്നതിനായി ഇബ്രാഹിം ഹാജി അധികൃതർക്ക് പരാതി നൽകിയിരുന്നു. വഞ്ചന നടന്നിട്ടുണ്ടെന്ന് രജിസ്ട്രാർ തന്നെ സമ്മതിക്കുന്ന സാഹചര്യം ഉണ്ടായിട്ടും കോൺഗ്രസ് നേതൃത്വമോ സൊസൈറ്റിയോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് തന്റെ മരണം ഒരു മൊഴിയായി രേഖപ്പെടുത്തി അദ്ദേഹം ആത്മഹത്യ ചെയ്തത്.
വർഷങ്ങളോളം ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്ത് ഇബ്രാഹിം ഹാജി സമ്പാദിച്ച 75 ലക്ഷം രൂപയാണ് സൊസൈറ്റി തട്ടിയെടുത്തത്. ഹൃദ്രോഗവും ആസ്മയും മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ, തന്റെ വസ്തു വിറ്റുകിട്ടിയ പണം ജീവിതകാലം മുഴുവൻ പലിശ കൊണ്ട് ജീവിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ നിരന്തരമായ നിർബന്ധത്തെത്തുടർന്നാണ് അദ്ദേഹം ഈ തുക നിക്ഷേപിച്ചത്. എന്നാൽ പണമോ പലിശയോ തിരികെ ലഭിക്കാതെ വന്നതോടെ അദ്ദേഹം വഞ്ചിക്കപ്പെടുകയായിരുന്നു.
സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറും ഓഡിറ്റ് ജോയിന്റ് സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സൊസൈറ്റിയില്‍ കണ്ടെത്തിയത്. പണം തിരികെ നല്‍കാന്‍ സഹകരണ വകുപ്പ് ഉത്തരവിട്ടെങ്കിലും സൊസൈറ്റി പണം നല്‍കാന്‍ തയ്യാറായിരുന്നില്ല. നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഇബ്രാഹിംകുട്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
















