കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വൃദ്ധന്റെ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ ഹോം നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63)യെയാണ് പുത്തൻവേലിക്കര പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോം നഴ്‌സായി ജോലി ചെയ്തുവരുന്നതിനിടെയാണ് മോഷണം നടന്നത്.
പരിചരണത്തിലായിരുന്ന വൃദ്ധന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല സരസമ്മ മോഷ്ടിച്ച ശേഷം വീട്ടിലെ ബാത്ത്‌റൂമിലെ ഫ്ലഷ് ടാങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ ഹോം നഴ്‌സാണെന്ന് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്ലഷ് ടാങ്കിൽ നിന്ന് സ്വർണമാല കണ്ടെടുത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ തിരുവല്ല പൊലീസ് സ്റ്റേഷനിലും സമാന സ്വഭാവമുള്ള മറ്റൊരു കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
എസ്‌ഐ വിക്കി ജോസഫിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീഷ്, സനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ സ്വാതി, വിനീഷ്, ജിംസൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
















