Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വര്‍ഷങ്ങളായി ശബരിമലയില്‍ അന്നദാനം നടത്തി വന്നിരുന്ന സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവരെ സന്നിധാനത്ത് നിന്ന് ഒഴിവാക്കിയ ദേവസ്വം നടപടി പുനഃപരിശോധിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നടത്തുന്ന അന്നദാനത്തില്‍ ഉദ്യോഗതലത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സന്നദ്ധ സംഘടനകള്‍ ഉയര്‍ന്ന നിലവാരത്തില്‍ നടത്തി വന്നിരുന്ന അന്നദാനം ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്. അന്നദാനത്തെ സംബന്ധിച്ച് ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതികളാണ് ഉണ്ടായിരിക്കുന്നത്. ഭക്തജനബാഹുല്യത്തിന് അനുസരിച്ച് ബോര്‍ഡിന് അന്നദാനം നടത്തുന്നതിനോ, ഭക്ഷണനിലവാരം നിലനിര്‍ത്തുന്നതിനോ സാധിക്കുന്നില്ല. ഭക്തര്‍ക്ക് അന്നദാന സൗകര്യം ഉള്‍പ്പെടെ എല്ലാ സേവന പ്രവര്‍ത്തനങ്ങളും സന്നിധാനത്ത് ലഭിക്കുന്നതിന് മുന്‍പ് നടത്തി വന്നിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കണമെന്നും രാജഗോപാലന്‍ നായര്‍ ആവശ്യപ്പെട്ടു.

അന്നദാന ഫണ്ടില്‍ ഭക്തജനങ്ങള്‍ സംഭാവന നല്‍കിയ തുകയില്‍ ഇപ്പോള്‍ കാര്യമായ നീക്കിയിരിപ്പില്ല. ഇത് സംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്‍, ട്രഷറര്‍ കെ.കൊച്ചുകൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ ജയകുമാര്‍ തിരുനക്കര, വേണു പഞ്ചവടി, സംസ്ഥാന പ്രസിഡന്റ് സി.എം. സലിമോന്‍ എന്നിവര്‍ പങ്കെടുത്തു.

Recent Posts