Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടൊറന്റോ: സാങ്കേതികവിദ്യയിലെ പിഴവ് ക്രൊയേഷ്യക്ക് സമ്മാനിച്ചത് പുറത്തേക്കുള്ള വഴി. ലോകകപ്പ് ബോളിനുള്ളില്‍ ഘടിപ്പിച്ച സെന്‍സര്‍ ചിപ്പ് ഒടുവില്‍ പണി പറ്റിച്ചു. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ ഗൊണ്‍സാലോ റാമോസിന്റെ ഹെഡര്‍ ഗോള്‍ പോര്‍ച്ചുഗലിനെ 2-1 ന് മുന്നിലെത്തിച്ചു, എന്നാല്‍ ഒന്‍പത് മിനിറ്റിനുശേഷം ക്രൊയേഷ്യ നാടകീയമായ ഒരു സമനില ഗോള്‍ നേടി.

ഇവാന്‍ പെരിസിച്ച് ബോക്‌സിലേക്ക് നല്‍കിയ പാസ് സ്വീകരിക്കാന്‍ മരിയോ പാസാലിച്ച് ശ്രമിക്കുന്നതിനിടെ പോര്‍ച്ചുഗല്‍ പ്രതിരോധനിരയില്‍ വന്‍ ശയക്കുഴപ്പമുണ്ടായി. ഈ വടംവലിക്കൊടുവില്‍ പന്ത് ലഭിച്ച ജോസ്‌കോ ഗ്വാര്‍ഡിയോള്‍ അത് പോര്‍ച്ചുഗല്‍ വലയിലെത്തിച്ചു. എന്നാല്‍ ഗോള്‍ ആഘോഷം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം റഫറി വാര്‍ പരിശോധനയ്‌ക്കായി ആംഗ്യം കാണിക്കുകയായിരുന്നു.

പെരിസിച്ചിന്റെ ക്രോസ്സ് ബോക്‌സിലേക്ക് വരുമ്പോള്‍ ക്രോയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇഗോര്‍ മാറ്റനോവിച്ചിന്റെ തലയില്‍ പന്ത് നേരിയ രീതിയില്‍ തട്ടിയതായി സെന്‍സര്‍ പരിശോധനയില്‍ വ്യക്തമായി. മാറ്റനോവിച്ച് പന്ത് തൊടുന്ന കൃത്യമായ ആ സെക്കന്‍ഡില്‍, പാസാലിച്ച് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുന്നില്‍. മാറ്റനോവിച്ചിന്റെ തലയില്‍ തട്ടിയ പന്ത് പാസാലിച്ചിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ റെനാറ്റോ വെയ്ഗയുടെ തലയിലും തട്ടിയിരുന്നു. ഫുട്‌ബോള്‍ നിയമപ്രകാരം ഒരു ഡിഫന്‍ഡര്‍ മനഃപൂര്‍വം പന്ത് തട്ടിയകറ്റാന്‍ ശ്രമിക്കുകയും അത് ഓഫ്സൈഡ് പൊസിഷനിലുള്ള എതിര്‍ കളിക്കാരനിലേക്ക് എത്തുകയും ചെയ്താല്‍ അത് ഓഫ്സൈഡ് ആയി കണക്കാക്കില്ല.