
കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് പ്രതി രമേശ് വിദേശത്തേക്ക് കടന്നത്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ് പ്രതി രക്ഷപ്പെടാൻ ഇടയാക്കിയത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ, ലുക്ക് ഔട്ട് നോട്ടീസ് ഇ റക്കാനോ പോലീസ് കഴിഞ്ഞില്ല.
ജൂൺ 25 ന് ആയിരുന്നു വിദ്യാർഥിയുടെ ബാഗിൽ നിന്നും വ്യാജ മദ്യം കണ്ടെത്തിയത്. കുട്ടി സ്കൂളിൽ മദ്യം കൊണ്ടുവരുന്നത് മൂന്നാം തവണയെന്നാണ് വെളിപ്പെടുത്തൽ. സഹപാഠികൾക്ക് നൽകാനാണ് സ്കൂളിൽ മദ്യം കൊണ്ടുവന്നത്. ഉച്ചഭക്ഷണ സമയത്താണ് വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. മദ്യം കഴിക്കാൻ വിസമ്മതിച്ച ചില വിദ്യാർത്ഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ രമേശിന്റെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പോലീസും, വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യം എക്സൈസും കണ്ടെടുത്തിരുന്നു.