
കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
തിരുവനന്തപുരം: സെന്‍ട്രേല്‍ ജയിലില്‍ നിന്നും അടിയന്തരപരോള്‍ വാങ്ങി സഹപ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയത് അമ്മയുടെ മൃതദേഹം കാണിക്കാനാണെന്ന സങ്കടക്കനലെരിയുന്ന ഓര്‍മ്മ പങ്കുവെച്ച് ബിജെപി നേതാവ് കരമന ജയന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് 2003ലെ ഒരു ജൂലായ് രണ്ടിലെ ആ വിതുമ്പുന്ന ഓര്‍മ്മ കരമന ജയന്‍ പങ്കുവെച്ചത്.
കരമന ജയന്റെ ഫെയ്സ്ബുക്കിലെ കുറിപ്പ് വായിക്കാം:
അമ്മയെ അവസാനമായി കണ്ടത് സെൻട്രൽ ജയിലിൽ കഴിയുന്ന കാലം. 2003 ജൂലൈ 2 രാവിലെ ഉണർന്ന് പ്രഭാത ഭക്ഷണം കഴിച്ച് പത്രവായനയിൽ മുഴുകി ഇരിക്കുമ്പോൾ പരോൾ വിഭാഗത്തിലെ തടവുകാരൻ പറഞ്ഞു: “ജയണ്ണാ… അണ്ണന് പരോൾ വന്നിരിക്കുന്നു”. ഞാൻ അന്തം വിട്ട് അറിയാതെ പറഞ്ഞു-“പരോളോ?’ അതും രാവിലെ 8 മണിക്ക്. അതിന് സാധ്യതയില്ലല്ലോ. വീട്ടിൽ എന്തോ സംഭവിച്ചിരിക്കുന്നു. 3 ദിവസമായി ആരും കാണാൻ വരാറുണ്ടായിരുന്നില്ല”.
ജയിൽ വേഷം മാറ്റി ആകാംഷയോടെ ഓഫീസിലെത്തി സുപ്രണ്ടിന് മുന്നിൽ ഹാജരായി. ജനലിൽ കൂടി പുറത്ത് നോക്കിയപ്പോൾ സംഘ പ്രചാരകനായിരുന്ന അനി (കരമന പത്മകുമാർ)യും മറ്റ് പ്രവർത്തകരും നിൽക്കുന്നു… സുപ്രണ്ട് എന്നോട് പറഞ്ഞു “ജയൻ്റ അമ്മ മരിച്ചു അതു കൊണ്ടാണ് പരോൾ “. ഞെട്ടിക്കുന്ന വാക്കുകളായിരുന്നു അത്.
എന്റെ അമ്മ മരിച്ചോ? വിശ്വസിക്കാനാകുന്നില്ല. ദുഃഖിക്കുന്ന മനസ്സോടെ പരോൾബുക്കിൽ ഒപ്പിട്ട് പുറത്തിറങ്ങുമ്പോൾ അനിയും പ്രവർത്തകരും കാറിൽ കയറ്റി എന്നെ ആശ്വസിപ്പിക്കുകയായിരുന്നു’ ജയിലിൽ നിന്നും നേരെ PRS ആശുപത്രിയിലേക്ക്. അവിടെ നൂറ് ക്കണക്കിന് പ്രവർത്തകർ തിങ്ങി നിറഞ്ഞിരിക്കുന്നു അമ്മയുടെ മൃതശരീരം കണ്ടപ്പോൾ ജീവിതത്തിൽ പ്രതിസന്ധികൾക്കും ദു:ഖങ്ങൾക്കും മുന്നിൽ പതറാത്ത ഞാൻ നിലവിളിച്ച് അമ്മയുടെ മൃതശരീരത്തിന് പുറത്ത് വീഴുകയായിരുന്നു …
എന്റെ അമ്മ വിമലാദേവീ ഒരാഴ്ചക്കാലം PRS ആശുപത്രിയിൽ കഴിഞ്ഞിട്ടും എന്നെ കാണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴും ജയിലിന്റെ വൻമതിലിനകത്തുള്ള ഞാൻ ഒന്നുമറിഞ്ഞിരുന്നില്ല. ആരും അറിയിച്ചതുമില്ല… ഞാനറിയാതെ എന്റെ അമ്മ യാത്രയായി… ആ യാത്രയ്‌ക്ക് ഇന്ന് 23 വർഷമാകുന്നു… ഇന്നും എന്റെ കാണപ്പെട്ട ദൈവം എന്നോടപ്പമുണ്ട്… അത് ഉറപ്പാണ്…. അമ്മയുടെ ഓർമ്മയ്‌ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു….