തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയിൽ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷേത്രഭരണ സമിതി. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ചുരിദാർ അനുവദിക്കണമെന്ന അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ നൽകിയ കേസ് തീർപ്പാക്കി.
എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ കേരള ബ്രാഹ്മണ സഭയുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് പി. വെങ്കിട്ടരാമ അയ്യർക്കു വേണ്ടി അഡ്വ. സുജിനി വെങ്കിടാചലം സമർപ്പിച്ച ഹർജിയാണ് തീർപ്പാക്കിയത്. 2016 ലാണ് കേസ് നൽകിയത്. തിരുവനന്തപുരം സ്വദേശി അഡ്വ. റിയ രാജുവാണ് ചുരിദാറിട്ട് കയറാന്‍ അനുമതി വേണമെന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
റിട്ട് ഹര്‍ജി സെപ്തംബര്‍ 29ന് പരിഗണിച്ച ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തരുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എൻ സതീഷ് അനുകൂല തീരുമാനം കൈക്കൊണ്ടത്. തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടും ഭരണസമിതിയും ചുരിദാർ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാൻ എക്സിക്യൂട്ടീവ് ഓഫീസർ കൂട്ടാക്കിയില്ല.
അന്ന് ക്ഷേത്ര ഭരണത്തിൽ ഇല്ലാതിരുന്ന തിരുവിതാംകൂർ രാജകുടുംബവും എട്ടരയോഗത്തിലെ സ്ഥാനി നെയ്തശ്ശേരി പോറ്റിയും ആചാരലംഘനത്തിനെതിരെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു. ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്രത്തിന്റെ നാലു നടകളിലായി കേരള ബ്രാഹ്മണ സഭയും ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതിയും വിവിധ ഹൈന്ദവ സംഘടനകളും പ്രക്ഷോഭം നടത്തി. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റോഡ് ഭക്തജനങ്ങൾ ഉപരോധിച്ചിരുന്നു.
















