നാഗ്പൂര്‍: വിഭജനകാലത്ത് ഭാരതത്തിലേക്ക് എത്തിയ സിന്ധി ജനത അഭയാര്‍ത്ഥികളല്ല, പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. നിരാശയില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ച കഥയാണ് ആ സമൂഹത്തിന് പറയാനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജരിപട്കയില്‍ സിന്ധു എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ അമൃത മഹോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ സ്വത്തും തൊഴിലും ഉപേക്ഷിച്ച് സ്വരാഷ്‌ട്രവും സ്വധര്‍മ്മവും തെരഞ്ഞെടുത്തു. വെല്ലുവിളികള്‍ എന്തായാലും ക്ഷമയും നിരന്തര പരിശ്രമവുമാണ് വിജയത്തിലേക്കുള്ള താക്കോലെന്ന് അവര്‍ കാട്ടിത്തന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആഘോഷം ആഹ്ലാദിക്കാന്‍ മാത്രമല്ല, ആഹ്ലാദത്തിന് പിന്നിലെ പോരാട്ട ചരിത്രം ഓര്‍മ്മിക്കാനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ മാറിയേക്കാം. എന്നാല്‍ നമ്മുടെ വഴി ഇടറരുത്. ലക്ഷ്യം തെറ്റരുത്. എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ പരാജയപ്പെട്ടതിന് ശേഷം നിരാശയോടെ എ.പി.ജെ. അബ്ദുള്‍കലാം പോയത് ഹരിദ്വാറിലേക്കാണ്.

ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊരു വാതില്‍ തനിക്കായി തുറന്നിരിക്കുമെന്ന സ്വാമി ശിവാനന്ദന്റെ മാര്‍ഗദര്‍ശനം അദ്ദേഹത്തിന് തിരിച്ചറിവ് പകര്‍ന്നു. ഒരു സാഹചര്യത്തെയും കരഞ്ഞുകൊണ്ട് നേരിടരുത്. തുടര്‍ച്ചയായി പരിശ്രമിക്കണം, കാത്തിരിക്കണം, നിരന്തരം പോരാടണം. ഒളിച്ചോടുന്നതും പിന്‍വാങ്ങുന്നതും അപമാനമാണ്. സ്ഥിരോത്സാഹത്തോടെ ഉറച്ചുനില്‍ക്കാണ് ഭഗവാന്‍ കൃഷ്ണന്‍ യുദ്ധക്കളത്തില്‍ അര്‍ജുനനെ ഉപദേശിച്ചത്, മോഹന്‍ ഭാഗവത് പറഞ്ഞു.
വിദ്യാഭ്യാസം ഉപജീവനത്തിന് വേണ്ടി മാത്രമല്ല, ശരിതെറ്റുകളെക്കുറിച്ച് ഒരു വ്യക്തിയില്‍ തിരിച്ചറിവ് സൃഷ്ടിക്കുന്നതിന് വേണ്ടിയുമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. യഥാര്‍ത്ഥ വിദ്യാഭ്യാസം ആരംഭിക്കുന്നത് വീട്ടില്‍, അമ്മയില്‍ നിന്നാണ്. ജീവിതാനുഭവങ്ങളാണ് അതിന്റെ കരുത്ത്. തനിക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടിയും ജീവിക്കുക എന്നതാണ് അതിന്റെ പാഠം. നല്ല മനുഷ്യനാകുക, പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ നല്ല മനുഷ്യരാകാന്‍ പ്രചോദിപ്പിക്കുക എന്നതാവണം ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
















