മുപ്പത്തിയാറ് വര്‍ഷം മുന്‍പ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് കുടുംബാഗമായ നഴ്‌സ് സരള ഭട്ടിന്റെ കേസില്‍ ജമ്മു-കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ശ്രീനഗറിലെ പ്രത്യേക ടാഡ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിലൂടെ നീതിയുടെ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. നിരോധിത സംഘടനയായ ജെകെഎല്‍എഫ് എന്ന ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവി മുഹമ്മദ് യാസിന്‍ മാലിക്, സംഘടനയുടെ ചീഫ് കമാന്‍ഡറായ ഖുര്‍ഷിദ് അഹമ്മദ് ചല്‍ക്കൂ എന്നിവരാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരന്മാരെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സമഗ്രമായ അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
സരള ഭട്ടിന്റെ കൊലപാതകം ഒറ്റപ്പെട്ട അക്രമസംഭവമല്ലെന്നും, ജെകെഎല്‍എഫ് ആസൂത്രണം ചെയ്ത വിപുലമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ന്യൂനപക്ഷമായ കശ്മീരി പണ്ഡിറ്റ് സമൂഹത്തെ താഴ്വരയില്‍ നിന്ന് ആട്ടിപ്പായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെകെഎല്‍എഫ് ആക്രമണം നടത്തിയത്. പോലീസ് രേഖകള്‍ പ്രകാരം ഗൂഢാലോചനയിലെ സഹപ്രതിയും ബാരാമുള്ള സ്വദേശിയുമായ ഖുര്‍ഷിദ് അഹമ്മദ് ചല്‍ക്കൂവാണ് സരളക്കെതിരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഇപ്പോള്‍ പാക്കധീന കശ്മീരില്‍ ഒളിവില്‍ കഴിയുകയാണ്. കൊലപാതകം നടപ്പാക്കിയ അബ്ദുല്‍ ഹമീദ് ഷെയ്ഖ്, മുഹമ്മദ് യൂസഫ് സോഫി, ഗുലാം മുഹമ്മദ് തപ്ലു എന്നീ ഭീകരര്‍ മരിച്ചുപോയി. യാസിന്‍ മാലിക് നിലവില്‍ ഭീകരപ്രവര്‍ത്തനവുമായിബന്ധപ്പെട്ട മറ്റൊരു കേസില്‍ ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
സരളഭട്ടിനെ ഒറ്റുകാരിയായി ചിത്രീകരിച്ചത് പൂര്‍ണമായും വ്യാജമായിരുന്നുവെന്നും, മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തെ ന്യായീകരിക്കാന്‍ ഭീകരര്‍ കെട്ടിച്ചമച്ച കള്ളക്കഥ മാത്രമായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനുള്ള തെളിവുകളും എസ്‌ഐടി ശേഖരിക്കുകയുണ്ടായി. നിരപരാധികളില്‍ പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റുകളില്‍ ഭീതി പരത്തുക, അവരെ കശ്മീര്‍ താഴ്വരയില്‍ നിന്ന് ആട്ടിയോടിക്കുകയെന്ന ലക്ഷ്യമായിരുന്നു ഈ ഭീകര സംഘടനയ്‌ക്ക് ഉണ്ടായിരുന്നതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
സൗറയിലെ ഒരു ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന ഇരുപത്തിയേഴുകാരിയായ സരള ഭട്ടിനെ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും, ശാരീരികമായി പീഡിപ്പിക്കുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ശ്രീനഗറിലെ മാല്‍ബാഗില്‍ ഉപേക്ഷിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി ഭീകരവാദത്തിന്റെ ഉച്ചസ്ഥായിയില്‍ ഭീഷണിയും അക്രമവും മൂലം ഈ കേസിന്റെ അന്വേഷണം ഒട്ടും തന്നെ പുരോഗമിച്ചില്ല. കശ്മീരിലെ അന്തരീക്ഷം മാറിയതിനു ശേഷമാണ് ഈ കേസ് ശരിയായി അന്വേഷിക്കാന്‍ തുടങ്ങിയത്. കേസിലെ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന യാസിന്‍ മാലിക്കിനെ രാഷ്‌ട്രീയ തടവുകാരനായാണ് കപട മതേതര രാഷ്‌ട്രീയക്കാരും ചില മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. ഇയാള്‍ ഒരു കൊടും ഭീകരനാണെന്നും കൊലപാതക കേസില്‍ പ്രതിയാണെന്നുമുള്ള കാര്യം ഈ മാധ്യമങ്ങള്‍ മറച്ചുവച്ചു. ജിഹാദി ശക്തികളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് യാസിന്‍ മാലിക്കുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
സരള ഭട്ടിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വൈകാരിക നിമിഷമാണ്. സരളയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ നൂറുകണക്കിന് മതഭ്രാന്തന്മാര്‍ ശ്മശാനത്തിലെത്തി ചിതാഭസ്മം ചവിട്ടിമെതിക്കുകയും അപമാനിക്കുകയും ചെയ്തു. അടുത്ത ദിവസം സരളയുടെ വീട്ടില്‍ ബോംബ് സ്‌ഫോടനം നടന്നു. ഒരു ബ്രീഫ് കേസില്‍ സരളയുടെ ചിതാഭസ്മവും എടുത്ത് കുടുംബക്കാര്‍ താഴ്‌വര വിടുകയായിരുന്നു. സരളയുടെ മാതാപിതാക്കള്‍ ഇതിനോടകം മരിച്ചുപോയി. ഇപ്പോള്‍ മൂന്നര പതിറ്റാണ്ടിനു ശേഷം മകളുടെ ആത്മാവിന് നീതി ലഭിക്കുകയാണ്.
















