36 വര്‍ഷങ്ങള്‍ക്കു ശേഷം സരള ഭട്ടിന് മുന്നില്‍ നീതി ദേവത കണ്‍തുറന്നിരിക്കുന്നു. ഭീകരര്‍ക്ക് ഒരു കാലത്തും സമയത്തെ കവചമാക്കാന്‍ കഴിയില്ലെന്നു കാലം തെളിയിച്ചു. അവര്‍ ആട്ടിന്‍കുട്ടിയുടെ കുപ്പായം അണിഞ്ഞാലും കര്‍മപാശത്തിന്റെ കുരുക്ക് മുറുകുക തന്നെ ചെയ്യും. പക്ഷേ, അതിന് ദേശീയ ബോധവും ധര്‍മബോധവും നിശ്ചയദാര്‍ഢ്യവും തന്റേടവുമുള്ള ഭരണ സംവിധാനം വേണം. ഭാരതത്തില്‍ അതു സംഭവിച്ചതിന്റെ ഫലമാണ് സരളയെ ചീന്തിയെറിഞ്ഞ പൈശാചികനു നേരേയുണ്ടായിരിക്കുന്ന നടപടികള്‍.
മൂന്നര പതിറ്റാണ്ടിനപ്പുറം തന്റെ 27-ാമത്തെ വയസ്സില്‍ ‘ഭൂമിയിലെ സ്വര്‍ഗ’ത്തില്‍ ചിറകറ്റുവീണ മാലാഖയുടെ പേരാണ് സരള ഭട്ട്. അവളുടെ നിഷ്‌കളങ്ക മനസ്സില്‍ അലയടിച്ചിരുന്നത് ഭാരതത്തോടുള്ള സ്വത്വബോധമായിരുന്നു. ആ ആശയധാരയെ പിന്‍പറ്റിയെന്ന ഒറ്റക്കാരണത്താലാണ് 1990 ഏപ്രില്‍ 18 ന് ആ സ്ത്രീത്വത്തെ യാസിന്‍ മാലിക് എന്ന നരാധമനും കൂട്ടാളികളും ചേര്‍ന്നു പിച്ചിച്ചീന്തിയത്; ആവോളം പീഡിപ്പിച്ചിട്ട് വെടിയുണ്ടയുതിര്‍ത്ത് ആ ജീവനെത്തന്നെ ഇല്ലാതാക്കിയത്.
കശ്മീര്‍ താഴ്‌വരയില്‍ ഭാരതത്തോട് കൂറ് പുലര്‍ത്തി ജീവിച്ചിരുന്ന കശ്മീരി പണ്ഡിറ്റുകള്‍ അവര്‍ ജനിച്ച നാടും വീടും ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ കാലം. കൊലയും കൊള്ളയും കൊള്ളിവയ്‌പ്പും ചില വിഭാഗങ്ങള്‍ ദിനചര്യയാക്കിയ കാലം. കശ്മീരില്‍ നിന്ന് പണ്ഡിറ്റുകള്‍ ഉള്‍പ്പടെയുള്ള ഹിന്ദുനാമധാരികളെ ഓടിക്കാന്‍ എന്ത് നീചമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവരായിരുന്നു പാക് പിന്തുണയോടെ പ്രവര്‍ത്തിച്ച ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) ഭീകരര്‍. കശ്മീരി ഹിന്ദുക്കളെ താഴ്‌വരയില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ അരുംകൊലകള്‍, കൂട്ടബലാത്സംഗങ്ങള്‍, അക്രമങ്ങള്‍, തീവയ്‌പ്പ് തുടങ്ങിയ പൈശാചികതകളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കാന്‍ ഒരുക്കമല്ലായിരുന്നു കശ്മീര്‍ പണ്ഡിറ്റുകളായ സരള ഭട്ടും കുടുംബവും.
കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ 1963 ലായിരുന്നു സരള ഭട്ടിന്റെ ജനനം. ശംഭുനാഥ് ഭട്ടായിരുന്നു പിതാവ്. ശ്രീനഗറിലെ സൗറയില്‍ സ്ഥിതി ചെയ്യുന്ന ഷെര്‍- ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സ്റ്റാഫ് നേഴ്‌സായിരുന്നു അവര്‍. നവജാത ശിശുക്കളുടെ പരിപാലകയായി, ആ കുഞ്ഞുപുഞ്ചിരികളില്‍ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തിയ യുവതി. ചികിത്സയ്‌ക്കായി ഷെര്‍-ഇ-കശ്മീരില്‍ എത്തുന്ന ഭീകരരുടെ വിവരങ്ങള്‍ സുരക്ഷാസേനയ്‌ക്ക് സരള ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഭീകരര്‍ അവരെ വേട്ടയാടിയത്. അവര്‍ക്കുനേരെ നിരന്തരം വധഭീഷണി വന്നുകൊണ്ടിരുന്നു. ഒടുവില്‍ ഭയപ്പെട്ടത് സംഭവിച്ചു.
1990 ഏപ്രില്‍ 18 ന് ആശുപത്രി ഹോസ്റ്റലിന് സമീപത്തുനിന്നാണ് സരളയെ യാസിന്‍ മാലിക്കും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. അവര്‍ അവളെ കെട്ടിയിട്ട് ക്രൂരമായി മാനഭംഗപ്പെടുത്തി. മര്‍ദ്ദിച്ചു. ദേഹത്ത് പൊള്ളലേല്‍പ്പിച്ചു. വെടിയുണ്ടകളേറ്റ് വികൃതമാക്കപ്പെട്ട നിലയില്‍ സരളയുടെ മൃതദേഹം തൊട്ടടുത്ത ദിവസം കിലോമീറ്ററുകള്‍ അകലെയുള്ള ലാല്‍ ബസാറില്‍ നിന്ന് കണ്ടെത്തി. മൃതദേഹത്തോടുപോലും ഭീകരര്‍ അനാദരവ് കാട്ടി. ജീവനെടുത്തതും പോരാഞ്ഞ് ആ ദേഹത്ത് ജെകെഎല്‍എഫ് എന്ന് ചാപ്പകുത്തുകയും ചെയ്തു. ആ ശരീരത്തില്‍ നിന്ന് മുഖ്ബീര്‍(ഒറ്റുകാരി) എന്ന് എഴുതിയ ഒരു കുറിപ്പും ലഭിച്ചിരുന്നു. അവിടേയും അവസാനിച്ചില്ല ക്രൂരത. സരള ഭട്ടിന്റെ മരണാന്തര ചടങ്ങുകള്‍ പോലും ഭീകരര്‍ അലങ്കോലമാക്കി. കശ്മീര്‍ ഉപേക്ഷിക്കാന്‍ ആ കുടുംബം നിര്‍ബന്ധിതരായി.
ആ യുവതിയുടെ കുടുംബാംഗങ്ങള്‍ അന്ന് തുടങ്ങിയ പോരാട്ടമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമവും ടാഡയും പ്രകാരം കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തു. പോലീസ് റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശം പോലും ഉണ്ടായില്ല. അന്വേഷണം എങ്ങുമെത്തിയില്ല. ജമ്മു കശ്മീരിലും ഭാരതത്തിലും ഭരണകൂടങ്ങള്‍ മാറി മാറി വന്നു. അവര്‍ സരള ഭട്ടിനെ ബോധപൂര്‍വ്വം മറന്നു. അവള്‍ അനുഭവിച്ച യാതനകളെ തമസ്‌കരിച്ചു. കാരണം യാസിന്‍ മാലിക്കിന്റെ സ്തുതിപാഠകരായിരുന്നു ഭരണകര്‍ത്താക്കള്‍. അവര്‍ക്ക് അയാള്‍ പാപത്തിന്റെ വഴിയില്‍ നിന്നകന്ന്, പശ്ചാത്താപ ഭാരത്താല്‍ വിവശനായ വിശുദ്ധനായിരുന്നു. 1990 ജനുവരി 25 ന് ശ്രീനഗറിനടുത്തുള്ള റാവല്‍പോറ ബസ് സ്റ്റാന്‍ഡില്‍ വാഹനം കാത്തുനില്‍ക്കവെ ഭാരതത്തിന്റെ വ്യോമസേനാ ഉദ്യോഗസ്ഥരായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്ന, കോര്‍പ്പറല്‍ ബി.എസ്. ദുഹൂണ്‍, കോര്‍പ്പറല്‍ ശേഖര്‍ വി.യു, ലീഡിംഗ് എയര്‍ക്രാഫ്റ്റ്‌സ്മാന്‍ അജാസ് അഹമ്മദ് എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയവരില്‍ പ്രധാനിയായിരുന്നു യാസിന്‍ മാലിക്ക്. പക്ഷേ ഇതൊന്നും അന്നത്തെ ഭരണകൂടത്തിന് വിഷയമേ അല്ലായിരുന്നു. അന്ന് ആ ഭീകരരെ വേണ്ട സമയത്തു പിടികൂടിയിരുന്നുവെങ്കില്‍ സരള ഭട്ടിന്റെ ജീവന്‍ അകാലത്തില്‍ പൊലിയില്ലായിരുന്നു.

ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കു ഭീഷണിയുയര്‍ത്തുന്ന ഭീകരവാദികളോട് സന്ധിചെയ്യാന്‍ തീരുമാനിച്ച യുപിഎ ഭരണകൂടം യാസിന്‍ മാലിക്കിനെയും കൂടെക്കൂട്ടി എന്നതാണ് പില്‍ക്കാല ചരിത്രം. നയതന്ത്ര വിഷയങ്ങളില്‍ അയാളെ മധ്യസ്ഥനാക്കി. 2006 ഫെബ്രുവരിയില്‍ ആയിരുന്നു, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യാസിന്‍ മാലിക്കും തമ്മിലുള്ള കൂടിക്കാഴ്ച. പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥ വേഷത്തില്‍. ലഷ്‌കര്‍ ഇ-തൊയ്ബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കാണാന്‍ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടതായി യാസിന്‍ തന്നെ സമ്മതിക്കുന്നുണ്ട്. തിരിച്ചെത്തിയ ശേഷം വിവരങ്ങള്‍ ധരിപ്പിക്കുന്നതിനായി മന്‍മോഹന്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഇപ്പോഴും പിഐബിയുടെ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്( 2006, ഫെബ്രുവരി 17). സമാധാന ചര്‍ച്ചകളിലെ ഇടപെടലിന് മന്‍മോഹന്‍ സിങ് യാസിന്‍ മാലിക്കിന് നന്ദി പറഞ്ഞു എന്നതു മറ്റൊരു വിരോധാഭാസം.
കശ്മീരിനെ ഭാരതത്തില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് നിരന്തരം പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരുന്ന, അതിനായി വാദിച്ചുകൊണ്ടിരുന്ന എഴുത്തുകാരി അരുന്ധതി റോയിക്ക് യാസിന്‍ മാലിക് ‘തോക്കേന്തിയ ഗാന്ധിയ’നാണ്. ഇരുവരും ഒന്നിച്ച് സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. ടിവി ഷോകളില്‍ ഉള്‍പ്പടെ ഇയാള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നറിയുമ്പോഴാണ് ഭാരതമണ്ണില്‍ ഇയാള്‍ക്കുള്ള സ്വാധീനം വ്യക്തമാകുന്നത്.
കശ്മീര്‍ താഴ്വരയില്‍ യാസിന്‍ മാലിക്കും കൂട്ടാളികളും ചേര്‍ന്ന് കൊന്നൊടുക്കിയവരുടെ ആത്മാക്കള്‍ ഗതികിട്ടാതെ അലയുമ്പോള്‍ വിഘടനവാദികളുടെ കൂടെ വേദി പങ്കിടുകയായിരുന്നു ഭാരതത്തിന്റെ ഉള്ളില്‍ തന്നെയുള്ള രാജ്യവിരുദ്ധര്‍. അതിനൊരു മാറ്റം സംഭവിച്ചത് 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ്. 2019 ല്‍ ജെകെഎല്‍എഫിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് യാസിന്‍ മാലിക് അറസ്റ്റിലാകുന്നത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുക, ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയാകുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്നീ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന്് 2022 ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ദല്‍ഹി തീഹാര്‍ ജയിലാണിപ്പോള്‍. അവിടംകൊണ്ടും മോദി സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ല. 2024 ല്‍ സരള ഭട്ട് കേസ് ജമ്മു-കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറി. അന്വേഷണം പുനഃരാരംഭിച്ചു. രേഖകള്‍ എല്ലാം പുനപ്പരിശോധിച്ചു. തുടര്‍ന്ന് 737 പേജുകളുള്ള കുറ്റപത്രം എസ്‌ഐഎ പ്രത്യേക എന്‍ഐഎ കോടതി മുമ്പാകെ സമര്‍പ്പിച്ചു. തട്ടിക്കൊണ്ടുപോകലും ക്രൂരമായ കൊലപാതകവും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ജെകെഎല്‍എഫ് അന്നത്തെ ചീഫ് കമാന്‍ഡര്‍ മുഹമ്മദ് യാസീന്‍ മാലിക്കിനൊപ്പം ഖുര്‍ഷീദ് അഹമ്മദ് ചല്‍ക്കൂ, അബ്ദുള്‍ ഹമീദ് ഷെയ്ഖ്, മുഹമ്മദ് യൂസഫ് സോഫി (ഇദ്രീസ്), ഗുലാം മുഹമ്മദ് തപ്ലൂ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരില്‍ അബ്ദുള്‍ ഹമീദ് ഷെയ്ഖ്, മുഹമ്മദ് യൂസഫ് സോഫി, ഗുലാം മുഹമ്മദ് തപ്ലൂ എന്നിവര്‍ മരിച്ചു. ഖുര്‍ഷീദ് അഹമ്മദ് ചല്‍ക്കൂ ഒളിവിലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെയും പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നതും ഉറപ്പാണ്.
















