
കൊൽക്കത്ത: ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ തന്റെ റസ്റ്റോറന്റിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം തനിക്ക് നേരെ മുട്ട എറിഞ്ഞതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ബുധനാഴ്ച ആരോപിച്ചു. തുടർന്ന് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മൊയ്ത്ര തന്റെ ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകളിൽ മുട്ട ആക്രമണത്തിന്റെ വീഡിയോകൾ പങ്കുവെച്ചു.
സംസ്ഥാന പോലീസ് നോക്കിനിൽക്കെയാണ് ബിജെപി ആക്രമണം നടത്തിയതെന്ന് കൃഷ്ണനഗർ എംപി ആരോപിച്ചു. ഭക്ഷണശാലയ്‌ക്കുള്ളിൽ നിന്ന് മൊയ്ത്ര റെക്കോർഡുചെയ്‌ത വീഡിയോയിൽ റെസ്റ്റോറന്റിന്റെ ജനാലകളിൽ മുട്ടകൾ അടിക്കുന്നത് കാണാം. മുട്ടകൾ ഗ്ലാസ് ചില്ലുകളിൽ പതിക്കുന്നത് തുടരുമ്പോൾ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മൊയ്ത്ര ആരോപിക്കുന്നുണ്ട്.
ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിജെപി അനുയായികളാണ് സംഭവത്തിന് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്ക് ബിജെപി മറുപടി നൽകിയില്ല. നവമാധ്യമങ്ങളിൽ മൊയ്ത്രയെ പരിഹസിച്ചാണ് ഉപയോക്താക്കൾ കമൻ്റുകൾ ഇട്ടത്. ജനം മടത്തുവെന്നും ടി എം സി യെ ജനം വെറുക്കുന്നതിന്റെ തെളിവാണിതെന്നുമാണ് കമൻ്റുകൾ.