മുംബൈ : തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് വിഭാഗത്തിലെ ഏഴ് എംപിമാര്‍ ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേനയിലേക്ക് വന്നേയ്‌ക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ എന്‍ഡിഎ കൂടുത്ല ശക്തിപ്രാപിയ്‌ക്കും. ആകെ ഉദ്ധവ് താക്കറെ പക്ഷത്തിന് 9 എംപിമാര്‍ ആണുള്ളത്. ഇതില്‍ ഏഴ് പേര്‍ മറുകണ്ടം ചാടിയാലും കൂറുമാറ്റ നിരോധനം ഇവര്‍ക്ക് ബാധകമാകില്ല.
കഴിഞ്ഞ കുറെനാളുകളായി ഉദ്ധവ് പക്ഷത്തെ എംപിമാരെ പിടിക്കാന്‍ ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ടൈഗര്‍’ നടക്കുന്നതായാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്റെ പാര്‍ട്ടിയില്‍ നിന്നും എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക് നീങ്ങുമോ എന്ന് ഭയന്ന് ഇതോടെ ഉദ്ധവ് താക്കറെ തന്റെ ഔദ്യോഗിക വസതിയായ മാതോശ്രീയില്‍ എംപിമാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. പക്ഷെ ഇതില്‍ ചില എംപിമാര്‍ പങ്കെടുത്തിരുന്നില്ല. ഇത് ഉദ്ധവ് പക്ഷത്ത് ആശങ്ക ഉയര്‍ത്തിയിരുന്നു.
ഉദ്ധവ് പക്ഷത്ത് നിന്നുള്ള എംപിമാരെയും എംഎല്‍എമാരെയും സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യം ഒരു ദിവസത്തെ ദൗത്യമല്ലെന്നും അത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണെന്നുമാണ് ഏക് നാഥ് ഷിന്‍ഡേ പക്ഷം നേതാക്കള്‍ പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ 22 എംപിമാര്‍ മറുകണ്ടം ചാടി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ പക്ഷം ശിവസേനയിലെ ഭിന്നതയും മറ നീക്കി പുറത്തു വരുന്നത്. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്‌ക്ക് 7 എംപിമാരാണ് ഉള്ളത്. ഉദ്ധവിന്റെ പക്ഷത്തെ ഏഴ് എംപിമാരെക്കൂടി കിട്ടിയാല്‍ ഷിന്‍ഡേ പക്ഷത്തിന്റെ കരുത്ത് 14 ആയി ഉയരും. അരവിന്ദ് സാവന്ത്, അനില്‍ ദേശായി എന്നീ രണ്ട് എംപിമാർ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർ കൂറുമാറിയാല്‍ അത് നരേന്ദ മോദി സർക്കാരിന് ലോക്സഭയില്‍ വലിയ മേല്‍ക്കൈ നല്കും.
വിമത നീക്കം നടത്തുന്ന ടിഎംസി എംപിമാർ തിങ്കളാഴ്ച ലോക്സഭാ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കാകാൻ കത്ത് നല്‍കിക്കഴിഞ്ഞു. നേരത്തെ 20 തൃണമൂല്‍ എംപിമാര്‍ മോദിയ്‌ക്ക് പിന്തുണ നല്‍കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വിമത എംപിമാരുടെ എണ്ണം 22 ആയി ഉയര്‍ന്നു.
















