
തിരുവനന്തപുരം: ക്ഷേത്രങ്ങൾക്ക് വരുമാനം കൂട്ടി ‘ലാഭത്തി’ലാക്കാൻ ക്ഷേത്രങ്ങളിലെ വഴിപാടുകൾ എണ്ണംകൂട്ടുകയും വഴിപാടുകൾക്ക് നിരക്കുകൂട്ടുകയും ക്ഷേത്രസ്വത്തുക്കൾ വാടകയ്‌ക്ക് കൊടുക്കുകയും ചെയ്യുമെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. കാരായി രാജൻ, കെ.യു. ജനീഷ് കുമാർ,വി.ജോയി, പി.പി. സുമോദ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ദേവസ്വം ബോർഡിലെ ഒഴിവുള്ള തസ്തികകൾ നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ക്ഷേത്രങ്ങളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുള്ളതായും വിശദീകരിച്ചു.
ദേവസ്വം ബോർഡുകളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആകെയുള്ള ചെലവ് വരവിനെക്കാൾ കൂടാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പറഞ്ഞു. ടിഡിബിയുടെ ”സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വഴിപാടുകളുടെ എണ്ണം വർദ്ധിപ്പിക്കാനും കൂടുതൽ ഭക്തജനങ്ങളെ ആകർഷിക്കുന്നതിനുമായി കാലോചിതമായി വഴിപാടു നിരക്കുകൾ, കെട്ടിട വാടക എന്നിവയിൽ വർദ്ധനവ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്” എന്നാണ് മന്ത്രിയുടെ വിശദീകരണം.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ‘ഓൺലൈൻ വഴിപാട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തും. വഴിപാടിതര വരുമാനം വർദ്ധിക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന വാടകമുറികൾ ടെണ്ടർ ചെയ്തും മൈതാനങ്ങൾ വാടകയ്‌ക്ക് നൽകിയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും,’ എന്നാണ് വിശദീകരിക്കുന്നത്.
‘മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചെങ്കിലും ക്ഷേത്ര വരുമാനം ഏകീകരിച്ച് ഫണ്ട് പൂളിങ് സംവിധാനത്തിനുള്ള സമഗ്ര നിയമം പ്രാബല്യത്തിലാക്കാൻ നടപടി സ്വീകരിച്ചുവരുന്നു’വെന്ന് മന്ത്രി പറഞ്ഞു.
ഗുരുവായൂർ ദേവസ്വത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്, എന്നാൽ കൂടൽമാണിക്യം ദേവസ്വത്തിന് വരവിനേക്കാൾ ചെലവ് വരുന്ന സ്ഥിതിയാണ് എന്നും മന്ത്രി പറയുന്നു.