
തിരുവന്തപുരം: ചെമ്പഴന്തി ഉദയനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശബരീനാഥന് ചുട്ട മറുപടി നല്‍കി ബിജെപി തിരുവനന്തപുരം സിറ്റി അധ്യക്ഷന്‍ കരമന ജയന്‍. കോര്‍പറേഷനിലുള്ള മുഴുവന്‍ കൗണ്‍സിലര്‍മാരെയും പുറത്താക്കി കോര്‍പറേഷന്‍ അടച്ചുപൂട്ടി താക്കോല്‍ ശബരിനാഥനെ ഏല്‍പ്പിക്കാമെന്നായിരുന്നു കരമന ജയന്റെ മറുപടി.
“സുഗതന്‍ ജയിലിലാണ്. മറ്റൊരു സുഗതനെ വളര്‍ത്തിയെടുക്കേണ്ട ആവശ്യം ഇല്ല”- ശബരിനാഥന്‍ പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള കൗണ്‍സിലര്‍ കൂടിയായ ശബരീനാഥന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. പരസ്യമായി സിപിഎമ്മിന്റെ പിന്തുണ ആവശ്യപ്പെട്ടെങ്കിലും അങ്ങിനെ പിന്തുണ നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഈ നാണക്കേട് മറയ്‌ക്കാനാണ് തിങ്കളാഴ്ച ശബരീനാഥന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ചെമ്പഴന്തി ഉദയനെതിരെ സ്ത്രീകൗണ്‍സിലര്‍മാരെ മുന്നില്‍ നിര്‍ത്തി ശബരീനാഥന്‍ കളിച്ചത്.
ഇപ്പോള്‍ യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചു എന്ന രീതിയില്‍ ചെമ്പഴന്തി ഉദയനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഇതിന് പിന്നില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന്റെ കളിയുണ്ടെന്ന് കരുതുന്നു. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനെ തോക്കു ചൂണ്ടി അറസ്റ്റ് ചെയ്തതിലും ജയിലിലടച്ചതിനും പിന്നിലും കോണ്‍ഗ്രസ് കരങ്ങളുണ്ട്.
“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരി എന്ന പാവം മനുഷ്യൻ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ താനും ഒരു വലിയ നേതാവാണെന്ന് തെളിയിക്കാൻ വലിയ പ്രകടനം കാഴ്ചവയ്‌ക്കുകയാണ്. ഒടുവിൽ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി, ശിവന്‍കുട്ടി നിയമസഭയിൽ കാണിച്ചതുപോലെയുള്ള ചില നമ്പറുകളാണ് തിങ്കളാഴ്ച ശബരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കാണിച്ച കയ്യാങ്കളി. “- കരമന ജയന്‍ പറഞ്ഞു.
“തിരുവനന്തപുരം കോർപ്പറേഷനിൽ ഏത് കൗൺസിലർമാർ വേണമെന്ന് തീരുമാനിക്കേണ്ടത് ശബരിയല്ല. ഈ നാട്ടിലെ ജനങ്ങളാണ്. അവർ തിരഞ്ഞെടുക്കുന്ന ബിജെപി കൗൺസിലർമാർ അവരുടെ കാലാവധി പൂർത്തിയാകുന്നതുവരെ ഈ മുനിസിപ്പാലിറ്റിയിൽ തുടരും. ഇതൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ, ശബരി സ്വയം രാജിവയ്‌ക്കുന്നതാണ് നല്ലത്.”- കരമന ജയന്‍ പരിഹസിച്ചു.