താൻ ഹിന്ദുമതത്തിലേക്ക് മാറിയെന്നും പേര് ‘റീത്ത ഭരദ്വാജ്’ എന്ന് മാറ്റിയെന്നുമുള്ള പ്രചാരണങ്ങൾ തള്ളി നടി ഉർഫി ജാവേദ്. ഒരു യൂട്യൂബറുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഉർഫി മറുപടിയുമായി രംഗത്തെത്തിയത്. വിഡിയോയിൽ തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് നടി രൂക്ഷമായ മറുപടി നൽകി.
വിശദീകരണത്തിന് ശേഷവും യൂട്യൂബർ തനിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും ഉർഫി അവകാശപ്പെട്ടു. മീത ചൗധരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഉർഫിക്കെതിരെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിഡിയോ നീക്കം ചെയ്തു. ഈ വിഡിയോയിലാണ് വിശദീകരണവുമായി ഉർഫി രംഗത്തെത്തിയത്.
താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഉർഫി, മീത ചൗധരി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. അർധനഗ്നമായ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ മാത്രമാണ് ഉർഫി അറിയപ്പെടുന്നത് എന്ന് പ്രചരിച്ച വിഡിയോയിൽ മീത ചൗധരി പറയുന്നു. ‘അർധ നഗ്നമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതല്ലാതെ പ്രശസ്തിക്കായി അവർ മറ്റൊന്നും ചെയ്യുന്നില്ല.
മുസ്ലീമായിരുന്ന ഉർഫി ഇപ്പോൾ തന്റെ പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനർഥം അവർ മതം മാറി എന്നാണ്. അവർ മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി,’ എന്ന് വിഡിയോയിൽ മീത ചൗധരി ആരോപിച്ചു. കൂടാതെ ഉർഫി കുറച്ച് ‘ലജ്ജയും മര്യാദയും’ കാണിക്കണമെന്നും വിഡിയോയിൽ പറയുന്നു.
‘ഇങ്ങനെയുള്ള വിവരദോഷികളാണ് സ്വയം മാധ്യമപ്രവർത്തകർ എന്ന് വിളിക്കുന്നത്! ആന്റി, ദയവായി കുറച്ച് ഹോംവർക്ക് ചെയ്യൂ. ഞാൻ എന്റെ പേരോ മതമോ മാറ്റിയിട്ടില്ല. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’, ഈ വിഡിയോക്ക് മറുപടിയായി ഉർഫി കുറിച്ചു. “ഞാൻ വസ്ത്രങ്ങളിൽ മാത്രമല്ല, വാക്കുകളിലും തുറന്നടിക്കുന്ന ആളാണ്.
എന്നാൽ ഇന്ന് അതിനുള്ള മൂഡില്ല. ഞാൻ എത്ര ഷോകൾ ചെയ്തിട്ടുണ്ടെന്ന് ഒന്നു ഗൂഗിൾ ചെയ്തു നോക്കൂ. നിങ്ങളുടെ മോശം മേക്കപ്പും ജേർണലിസവും കണ്ട് എനിക്ക് ലജ്ജ തോന്നുന്നു. കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ, പക്ഷേ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. കാരണം എനിക്ക് നിങ്ങളോട് അങ്ങനെ ചെയ്യാൻ കഴിയില്ല,
അതിന് ആർക്കും താല്പര്യവുമില്ല, ആന്റി ജീ”. അവർ കൂട്ടിച്ചേർത്തു. പിന്നാലെ, മീത ചൗധരി തനിക്ക് അയച്ച സന്ദേശങ്ങളും ഉർഫി പങ്കുവെച്ചു. ആന്റിക്ക് വലിയ ദേഷ്യം വന്നിട്ടുണ്ടെന്ന് ഉർഫി പരിഹസിച്ചു. പുറത്തുവിടാൻ കഴിയാത്ത തരത്തിലുള്ള അങ്ങേയറ്റം വേദനിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ചെന്നും, തുടർന്ന് വിഡിയോ ഡിലീറ്റ് ചെയ്ത് തന്നെ ബ്ലോക്ക് ചെയ്‌തെന്നും ഉർഫി കൂട്ടിച്ചേർത്തു.
















