കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. അൻസിബയുടെ ഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. അൻസിബയുടെ ഹർജിയിൽ കോടതി പോലീസ് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.
കേസെടുക്കാനാവില്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പോലീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി, എസിപിയോട് നിർദേശിച്ചു. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വിലയിരുത്തൽ.
ഇക്കാര്യം ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. ടിനി ടോമിനെതിരായ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
ടിനി ടോം ജിഹാദി എന്ന് വിളിച്ചു, മതപരിവർത്തനം ആരോപിച്ചു എന്നിങ്ങനെയാണ് അൻസിബയുടെ പരാതിയിലുള്ളത്.
















