കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള തൃക്കടവൂര്‍ ശിവരാജുവിനെ എഴുന്നള്ളിക്കുന്നതിനുള്ള ഏക്ക തുക പ്രതിഫലം രണ്ടര ലക്ഷം രൂപയില്‍ നിന്ന് മൂന്നര ലക്ഷം രൂപയായി ഈ വര്‍ഷം മുതല്‍ വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും ഡിമാന്‍ഡുള്ള ഉത്സവ ആനകളിലൊന്നായ ശിവരാജു കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരം തിടമ്പേറ്റിയ ആനയുമാണ്.
ഒരു ചടങ്ങിലേക്ക് ഒന്നിലധികം ക്ഷേത്രങ്ങളോ സംഘാടകരോ ശിവരാജുവിനെ ആവശ്യപ്പെട്ടാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലത്തിലൂടെയാണ് എഴുന്നള്ളിപ്പ് അനുവദിക്കുന്നത്. പുതിയ പ്രതിഫല നിരക്ക് നിലവില്‍ വന്നതോടെ, ശിവരാജുവിനെ എഴുന്നള്ളിക്കുന്നതിനുള്ള അടിസ്ഥാന തുക ഇനി മൂന്നര ലക്ഷം രൂപ ആയിരിക്കും. ഇതിന് മുകളിലുള്ള തുക ആവശ്യക്കാര്‍ തമ്മിലുള്ള ലേലത്തിലൂടെയാണ് നിശ്ചയിക്കുക.
ഏകദേശം 311–320 സെന്റീമീറ്റർ ഉയരമുള്ള ശിവരാജു, ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഏഷ്യൻ ആനകളിൽ ഒന്നാണ്. 2023 ഏപ്രിലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശിവരാജുവിന് ‘ഗജരാജരത്നം’ പദവി നൽകി ആദരിച്ചു. ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതിനായുള്ള ഏക്കത്തുക ലേലത്തിൽ വലിയ റെക്കോർഡുകൾ ശിവരാജു സ്വന്തമാക്കിയിട്ടുണ്ട്. ഒരു ഉത്സവത്തിനായി 13.55 ലക്ഷം രൂപ വരെ ഏക്കത്തുക നേടി വാർത്തകളിൽ ഇടം നേടിയിരുന്നു.
കേരളത്തിലെ ഉത്സവപ്രേമികൾക്കിടയിൽ ശാന്തനായ സ്വഭാവം കൊണ്ടും ആകർഷകമായ രൂപഭംഗി കൊണ്ടും ഏറെ ആരാധകരുള്ള ഒരു ഗജവീരനാണ് തൃക്കടവൂര്‍ ശിവരാജു.















