Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ കഴിഞ്ഞ ആറ് ലോകകപ്പുകളിലായി പ്രതിഭാസമായി നിറഞ്ഞു നില്‍ക്കുന്ന രണ്ട് നെടുംതൂണുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവരുടെ കൂട്ടത്തിലേക്ക് അവസാന നൃത്തം ചവിട്ടാന്‍ വടക്കേ അമേരിക്കയിലേക്ക് എത്തിയ കൂട്ടത്തില്‍ പ്രതിഭാധനന്മാര്‍ വേറെയുമുണ്ട്. ലൂക്കാ മോഡ്രിച്ച്, വിര്‍ജില്‍ വാന്‍ദെയ്‌ക്ക്, ഗില്ലര്‍മോ ഒച്ചോവ, മാനുവല്‍ നോയര്‍ തുടങ്ങയവരുടെ പേരുകള്‍ നീളുകയാണ്. ഇവര്‍ ഓരോരുത്തരും ഇക്കുറി ലോകകപ്പ് വേദിയോട് കളംവിടുമ്പോള്‍ പുതിയൊരു യുഗം പിറക്കുന്നതിനുകൂടി സാക്ഷിയാവുകയാണ് ഈ ലോകകപ്പ്. 21 വയസോ അതിന് താഴെയോ പ്രായമുള്ള എണ്ണം പറഞ്ഞ ഒരു പിടി താരങ്ങളാണ് ഇതിനോടകം ഈ ലോകകപ്പില്‍ മികച്ച പ്രകടനവുമായി തിളങ്ങിയത്. എല്ലാ ടീമിലും കൂടി 21 വയസ്സില്‍ താഴെയുള്ള 85 താരങ്ങളുണ്ട്. ഇതില്‍ പകുതിയിലേറെ പേര്‍ കളത്തിലിറങ്ങി കഴിഞ്ഞു. കൂട്ടത്തില്‍ ലോകകപ്പ് വേദിയിലേക്ക് വരവറിയിച്ച ഏതാനും ചിലരുടെ പ്രതിഭാ വിലാസത്തിലൂടെ ആഫ്രിക്കന്‍ കരുത്തുമായി വന്നെത്തിയിരിക്കുന്ന സെനഗലിന്റെ ഇബ്രാഹിം എംബായെ 18 വയസും 143 ദിവസവും പ്രായമെത്തുമ്പോഴാണ് ലോകകപ്പിലെ നാലാമത്തെ പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് കുറിച്ച് ഗോള്‍ സ്വന്തമാക്കിയത്. അഞ്ച് ദിവസത്തിന് ശേഷം ലോകത്തിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സ്‌പെയിന്‍ താരം ലാമിനെ യമാല്‍ സ്‌കോറിങ്ങിന് തുടക്കമിട്ടു. ഇത്തവണത്തെ ലോകകപ്പിലെ സ്‌പെയിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. മത്സരത്തില്‍ സ്‌പെയിന്‍ സൗദി അറേബ്യയെ 4-0ന് പരാജയപ്പെടുത്തി. മറ്റൊരു കൗമാരതാരം മെക്‌സിക്കോയ്‌ക്കായി ബൂട്ടുകെട്ടി ഇറങ്ങിയ ഗില്‍ബര്‍ട്ടോ മോറയാണ്. ലോകകപ്പില്‍ ആതിഥേയരാജ്യത്തിനായി കളത്തിലിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ഈ 17കാരന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയത്.

ലോകകപ്പില്‍ വരവറിയിച്ച പ്രധാന യുവ താരങ്ങള്‍

1. അയ്യൂബ് ബൊവാദ്ദി (മൊറോക്കോ, 18)
മൊറോക്കോയുടെ മിഡ്ഫീല്‍ഡ് എന്‍ജിന്‍. ബ്രസീലിനെതിരായ ലോകകപ്പ് അരങ്ങേറ്റത്തില്‍ തന്നെ മികച്ച പാസിംഗ് പ്രകടനം. 18 വയസോ അതില്‍ താഴെയോ പ്രായമുള്ള താരങ്ങളില്‍ ഏറ്റവും നിയന്ത്രിത മിഡ്ഫീല്‍ഡ് പ്രകടനങ്ങളിലൊന്നാണ് അയ്യൂബ് ബൊവാദ്ദി കാഴ്ചവെച്ചത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ അലന്‍ ഷിയറര്‍ അടക്കം അദ്ദേഹത്തിന്റെ ശാന്തതയും പന്ത് നിയന്ത്രണവും പ്രത്യേകം പ്രശംസിച്ചു.

2. യാന്‍ ഡിയോമാന്‍ഡെ (ഐവറി കോസ്റ്റ്, 19)
മികച്ച ഡ്രിബ്ലറും അവസരങ്ങള്‍ സൃഷ്ടിക്കുന്ന വിങ്ങറുമാണ്. ജര്‍മനി, ഇക്വഡോര്‍ ടീമുകള്‍ക്കെതിരെ തിളങ്ങി. യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിശീലകന്‍ തോമല് ഫ്രാങ്ക് ‘എല്ലാവരും ശ്രദ്ധിക്കുന്ന യുവതാരം’ എന്നാണ് വിശേഷിപ്പിച്ചത്.

3. ജോഹന്‍ മന്‍സാംബി (സ്വിറ്റ്സര്‍ലന്‍ഡ്, 20)
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ഗോളുകള്‍ നേടി. പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് താരമായി. 21 വയസിന് താഴെയുള്ള താരങ്ങളില്‍ ഈ നൂറ്റാണ്ടില്‍ നാല് ഗോള്‍ നേടിയ അപൂ
ര്‍വ താരങ്ങളില്‍ ഒരാളായി.

4. കെരിം അലജ്ബെഗോവിച്ച് (ബോസ്നിയ, 18)
ഖത്തറിനെതിരായ മത്സരത്തില്‍ ബോക്സിന് പുറത്തുനിന്നുള്ള മനോഹര ഗോളിലൂടെ റിക്കാര്‍ഡ്. 1966ന് ശേഷമുള്ള ലോകകപ്പ് ചരിത്രത്തില്‍ ദൂരത്തുനിന്ന് ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഡ്രിബ്ലിംഗ്, ഡ്യൂവല്‍സ്, ഫൗള്‍ നേടല്‍, അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലും മികച്ച കണക്കുകള്‍.

5. നെസ്റ്റോറി ഇറന്‍കുന്‍ഡ (ഓസ്ട്രേലിയ, 20)
ഓസ്ട്രേലിയയ്‌ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ബുറുണ്ടിയില്‍ നിന്ന് അഭയാര്‍ത്ഥികളായ മാതാപിതാക്കളുടെ മകനായ ഇദ്ദേഹം ടാന്‍സാനിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്. പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറി ലോകകപ്പ് താരമായി വളര്‍ന്നു. ‘ഇത് ഒരു സ്വപ്‌നസാക്ഷാത്കാരമാണ്’ എന്നാണ് ഗോള്‍ നേടിയശേഷം അദ്ദേഹം പറഞ്ഞത്.

Recent Posts