തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാരുടെ അവഗണന വീണ്ടും തുടർക്കഥയാകുന്നു. തിരൂർ, തൃശ്ശൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നുവെന്ന പരാതിയിൽ അതിവേഗ നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും രംഗത്തെത്തി.
ജൂലൈ 21ന് രാവിലെ ബസുകളിൽ കയറ്റാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പോകാൻ സാധിക്കാതെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. തുടർന്നാണ് വിദ്യാർത്ഥികൾ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥികളുടെ പരാതിക്ക് പിന്നാലെ സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും രംഗത്തിറങ്ങി. ഇന്ന് രാവിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ് ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി.
















