അയല്‍രാജ്യങ്ങളില്‍ പലതും ഭാരതത്തിന്റെ ദേശീയ സുരക്ഷയ്‌ക്ക് വെല്ലുവിളിയാണെന്ന തിരിച്ചറിവ്, അതിര്‍ത്തികള്‍ അടിയന്തരമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. പഹല്‍ഗാം ഭീകരാക്രമണവും അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിഘടനവാദ-വംശീയ അക്രമങ്ങളും അനധികൃത കുടിയേറ്റത്തിന്റെ ആഴവും അതുണ്ടാക്കുന്ന ജനസംഖ്യാ വ്യതിയാനവും ഗൗരവമായി പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു. ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ഛിദ്രശക്തികളെ തുരത്താനുള്ള നിയമനിര്‍മ്മാണത്തിന് മുന്നോടിയായി, ‘ഹൈ ലെവല്‍ കമ്മിറ്റി ഓണ്‍ ഡെമോഗ്രാഫിക് ചേഞ്ചസ്’ രൂപീകരിച്ച് 2026 മെയ് 26ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും പുറപ്പെടുവിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
രാജ്യത്തെ അസ്വാഭാവിക ജനസംഖ്യാമാറ്റങ്ങളെയും നിയമവിരുദ്ധ കുടിയേറ്റത്തെയും കുറിച്ച് പഠിച്ച് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ‘ഹൈ പവേര്‍ഡ് ഡെമോഗ്രാഫി മിഷന്‍’ രൂപീകരിക്കുമെന്ന് 2025 ആഗസ്ത് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. സെപ്തംബര്‍ 11ന് കേന്ദ്രമന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഈ ഉന്നതതല സമിതിയുടെ വിശദാംശങ്ങള്‍ 2026 മെയ് 26ന് ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തുവിട്ടു. റിട്ട. സുപ്രീംകോടതി ജഡ്ജി പ്രകാശ് പ്രഭാകര്‍ നവ്ലേക്കര്‍ അധ്യക്ഷനായ സമിതിയില്‍ ദുര്‍ഗ ശങ്കര്‍ മിശ്ര, ബാലാജി ശ്രീവാസ്തവ, ഡോ. ഷാമിക രവി എന്നിവരാണ് അംഗങ്ങള്‍. ഒരു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. ആവശ്യമെങ്കില്‍ 6 മാസംകൂടി നീട്ടും.
സമിതിയുടെ ഉത്തരവാദിത്വം
നിയമവിരുദ്ധ കുടിയേറ്റം രാജ്യത്തുടനീളം ഉണ്ടാക്കുന്ന ജനസംഖ്യാമാറ്റങ്ങളും അവ മതപരവും സാമൂഹികവുമായ തലങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങളും സമിതി വിശകലനം ചെയ്യും. പ്രശ്നപരിഹാരത്തിനുള്ള പദ്ധതികള്‍ സമയബന്ധിതമായി സര്‍ക്കാരിന് സമര്‍പ്പിക്കണം. സംഘടിത കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളും സമിതിയുടെ പരിഗണനാവിഷയമാണ്.
അനധികൃത കുടിയേറ്റക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് തടങ്കലില്‍ വെയ്‌ക്കാനും നാടുകടത്താനുമുള്ള കാര്യക്ഷമമായ സംവിധാനം ഒരുക്കുക, അതിര്‍ത്തി മാനേജ്മെന്റും തിരിച്ചറിയല്‍ സംവിധാനങ്ങളും ശക്തിപ്പെടുത്താന്‍ ഭരണ-സ്ഥാപന സംവിധാനം ശുപാര്‍ശ ചെയ്യുക, ഇവയുടെ നിരന്തര നിരീക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകള്‍. കൂടാതെ, ജനസംഖ്യാ അസന്തുലിതാവസ്ഥ തടയാന്‍ കേന്ദ്ര-സംസ്ഥാന ഏകോപനത്തിനായുള്ള സമഗ്ര നയരൂപീകരണവും സമിതിയുടെ ഉത്തരവാദിത്വമാണ്.
നുഴഞ്ഞുകയറ്റം വ്യാപകം
പതിറ്റാണ്ടുകളായി തുടരുന്ന നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ഝാര്‍ഖണ്ഡിലും ബീഹാറിലെ സാന്താള്‍ വനവാസി മേഖലയിലും ബംഗ്ലാദേശി കുടിയേറ്റക്കാര്‍ തമ്പടിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ബംഗാളിലും അസമിലും അനധികൃത കുടിയേറ്റം ജനസംഖ്യാഘടനയെ അട്ടിമറിച്ചതിന് തെളിവുകളുണ്ട്. എസ്ഐആറിലൂടെ ഏകദേശം 90 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്തായത് ഒരു ഉദാഹരണം മാത്രം. അഞ്ചുപതിറ്റാണ്ടുകാലം ബംഗാള്‍ ഭരിച്ചവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിനും, രാഷ്‌ട്രീയ നേതൃത്വങ്ങളും ദേശവിരുദ്ധ ശക്തികളും കൃത്രിമരേഖകള്‍ ചമച്ച് വോട്ടുബാങ്ക് ഉണ്ടാക്കാന്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍ സ്വദേശികള്‍ക്ക് പൗരത്വം നല്‍കിയതിനും ഒട്ടനവധി രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.
കാരണങ്ങളും പ്രത്യാഘാതങ്ങളും
അയല്‍രാജ്യങ്ങളിലെ രാഷ്‌ട്രീയ അരക്ഷിതാവസ്ഥ, ആഭ്യന്തരകലഹങ്ങള്‍, തീവ്രവാദി ആക്രമണങ്ങള്‍, ദാരിദ്ര്യം, സാമ്പത്തിക അവസരങ്ങളുടെ അഭാവം എന്നിവയാണ് അനധികൃത കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കണ്ണികളും ലഹരി കള്ളക്കടത്തുകാരും അയല്‍രാജ്യങ്ങളിലെ കൊടും കുറ്റവാളികളും ജയില്‍ ചാടിയവരുമെല്ലാം ഇങ്ങനെ അതിര്‍ത്തി കടന്നെത്തിയവരിലുണ്ടെന്ന് പല അന്വേഷണങ്ങളിലും വ്യക്തമായിട്ടുണ്ട്. രാജ്യാന്തര മയക്കുമരുന്നു ലോബികള്‍ക്കും മതഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഇതിന്റെ ഭാഗമാണ്.
രാജ്യ സുരക്ഷാഭീഷണിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളുടെയും അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളുടെയും ഭാഗമാകാന്‍ സാധ്യതയേറെയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണ് അസമില്‍ വംശീയ-മതപരമായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. ഇവിടെ അഭയാര്‍ത്ഥികളെയും അനധികൃത കുടിയേറ്റക്കാരെയും വ്യത്യസ്തമായി കാണണം. ടിബറ്റിലെയും ശ്രീലങ്കയിലെയും അഭയാര്‍ത്ഥികളെപ്പോലെ മ്യാന്മറിലെ രോഹിങ്ക്യരെ പരിഗണിക്കണമെന്ന ആവശ്യം കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ആരെ അഭയാര്‍ത്ഥിയാക്കണം എന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയിലാണ്. ഭരണഘടനയുടെ 21-ാം വകുപ്പുപ്രകാരം ജീവിക്കാനുള്ള അവകാശം വിദേശികള്‍ക്കുമുണ്ടെങ്കിലും, രാജ്യത്ത് തുല്യതയ്‌ക്കോ സ്ഥിരതാമസത്തിനോ ഉള്ള അവകാശം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
‘അതിഥികള്‍’ നാടുകടന്നോ?
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബംഗാളിലുണ്ടായ രാഷ്‌ട്രീയ മാറ്റങ്ങള്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന പ്രഖ്യാപനവും, സ്വയം രാജ്യം വിട്ടുപോയില്ലെങ്കില്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന കേന്ദ്ര-ബംഗാള്‍ സര്‍ക്കാരുകളുടെ മുന്നറിയിപ്പും വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇരുട്ടടിയായി. അതിഥിത്തൊഴിലാളികളായ ബംഗാളികള്‍ മടങ്ങിവരുന്നില്ലെന്ന് നമ്മള്‍ ആകുലപ്പെടുമ്പോഴും, ഇവരില്‍ നല്ലൊരു ശതമാനവും വ്യാജരേഖ ചമച്ച ബംഗ്ലാദേശികളാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരക്കാര്‍ക്ക് കൃത്രിമ രേഖകള്‍ നല്‍കിയവരില്‍ പ്രമുഖ രാഷ്‌ട്രീയക്കാരുമുണ്ട്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. 4800 കിലോമീറ്ററോളം വരുന്ന ഭാരതം-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികള്‍ കെട്ടി രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് മുന്‍പ് ബംഗാള്‍ ഭരിച്ചവര്‍ ഒളിച്ചോടിയത് എന്തുകൊണ്ടെന്ന ചോദ്യവും പ്രസക്തമാണ്. അതിര്‍ത്തി സംരക്ഷണം കേന്ദ്രത്തിന്റെ ചുമതലയാണെങ്കിലും, അതിനായി സ്ഥലമേറ്റെടുത്തു നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് വിസ്മരിക്കരുത്.
കേരളം ആശങ്കയില്‍
2024 മെയ് മാസത്തില്‍ കേന്ദ്ര മിലിട്ടറി ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ 50,000-ലധികം പേര്‍ കൃത്രിമരേഖകളുണ്ടാക്കിയ വിദേശ അഭയാര്‍ത്ഥികളാണ്. ബംഗ്ലാദേശ്, മ്യാന്‍മാര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍ വ്യാജ ആധാര്‍ കാര്‍ഡുമായാണ് കഴിയുന്നത്. അസമിലെ മധുപൂര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ വഴിയാണ് ഈ വ്യാജ ആധാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുറ്റവാളികളായ ചില ഭാരത പൗരന്മാരും രാജ്യം വിടാന്‍ ഇത്തരം വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.
പെരുമ്പാവൂരിലെ ഭായ് മാര്‍ക്കറ്റുകള്‍ക്കുള്ളില്‍ ഒരേ ചിത്രം ഉപയോഗിച്ച് വിവിധ പേരുകളില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ ആശങ്കാജനകമാണ്. 2024 ഫെബ്രുവരിയില്‍ മലപ്പുറത്തെ ഒരു അക്ഷയകേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ബംഗാള്‍, ഝാര്‍ഖണ്ഡ് ഐ.പി വിലാസങ്ങളില്‍ നിന്ന് നുഴഞ്ഞുകയറി അമ്പതോളം വ്യാജ ആധാര്‍ ഐഡികള്‍ നിര്‍മ്മിച്ചതായി കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്ന് പിടിച്ചെടുത്ത പല ആധാര്‍ കാര്‍ഡുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ വലിയ മാഫിയ സംഘങ്ങളുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
2025 ജനുവരിയില്‍ എറണാകുളം ജില്ലയില്‍ നിന്നുമാത്രം മുപ്പതിലധികം അനധികൃത ബംഗ്ലാദേശികളെയാണ് അറസ്റ്റ് ചെയ്തത്. കുടുംബസമേതം കേരളത്തില്‍ താമസിക്കുന്ന ബംഗ്ലാദേശികളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. രോഹിങ്ക്യകളും ശ്രീലങ്കക്കാരും പാകിസ്ഥാനികളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി കേരളത്തില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന രാജ്യാന്തര കണ്ണികള്‍ക്ക് ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ട്. ‘അതിഥി’കള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനും അവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും വരെ കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. ഇത് മധ്യകേരളത്തിലെ സാമൂഹിക സമവാക്യങ്ങളെപ്പോലും അട്ടിമറിക്കുന്നു.
ഒന്നുറപ്പിക്കാം; ബംഗാളിലേക്ക് വോട്ട് ചെയ്യാന്‍ പോയ ‘അതിഥി’കളില്‍ നല്ലൊരു ശതമാനവും ഇനി മടങ്ങിവരില്ല. പലരും ഇതിനകം തന്നെ ബംഗ്ലാദേശിലേക്ക് കടന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള രാജ്യവ്യാപകമായ വേട്ട ഇനി വരുംനാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പാണ്.
















