ലക്നൗ : രാമക്ഷേത്ര സംഭാവനകളുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ ചുമത്താൻ തീരുമാനം. അയോധ്യയിലെ ഫൈസാബാദ് ബാർ അസോസിയേഷനാണ് ഇക്കാര്യം പുറത്ത് വിട്ടത് . ക്ഷേത്ര വഴിപാടുകളിലെ തട്ടിപ്പ് തങ്ങളുടെ മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അഭിഭാഷകർ വ്യക്തമാക്കിയതിനെ തുടർന്നാണ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ തീരുമാനം.
ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ടവർ അയോധ്യ വിട്ടുപോകണമെന്നും ബാർ അസോസിയേഷൻ യോഗത്തിൽ അഭിഭാഷകർ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ മൂവരും പോയില്ലെങ്കിൽ അയോധ്യ നഗരം മുഴുവൻ ഉപരോധിക്കുമെന്നും ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, റാം ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ എന്ന ടിന്നു യാദവ് എന്നിവരാണ് എട്ട് പ്രതികൾ. രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതിൽ ഇവർ പങ്കാളികളായിരുന്നു.2005-ൽ അന്നത്തെ താൽക്കാലിക രാമക്ഷേത്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം, പ്രതികൾക്കായി ഹാജരാകേണ്ടതില്ലെന്ന് അഭിഭാഷകർ തീരുമാനിച്ചിരുന്നു.
















