തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകളെന്ന് വി. മുരളീധരൻ എംഎൽഎ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഒരു ബെഡിൽ ഒന്നിലധികം രോഗികൾ കിടക്കുന്നതും തറയിൽ അഭയം തേടേണ്ടി വരുന്നതുമായ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ശ്രദ്ധക്ഷണിച്ച് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. പ്രാഥമിക-ദ്വിതീയ ആരോഗ്യകേന്ദ്രങ്ങൾ വേണ്ടത്ര ശക്തിപ്പെടാത്തതിനാൽ മെഡിക്കൽ കോളേജുകളിൽ രോഗികൾ തിങ്ങിക്കൂടുകയും, ഒരു ബെഡിൽ ഒന്നിലധികം പേർ കിടക്കേണ്ടിവരുന്ന ദയനീയാവസ്ഥ തുടരുകയും ചെയ്യുന്നു.
ആരോഗ്യമേഖലയ്‌ക്കുള്ള ബജറ്റ് വിഹിതത്തിൽ മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പുറകിൽ നിൽക്കുന്നത് ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വലിയ തടസ്സമാകുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ബജറ്റ് വിഹിതം വർദ്ധിപ്പിച്ച് സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും വി. മുരളീധരൻ പറഞ്ഞു.
















