ഹുസ്റ്റണ്‍: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയും കാനഡയും തമ്മില്‍ ഇന്നലെ രാത്രി 12.30ന് നടന്നു. നോക്കൗട്ടായതുകൊണ്ടുതന്നെ 32 ടീമുകള്‍ക്കും ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണ്. എക്‌സ്ട്രാ സമയത്തേക്കും ഷൂട്ടൗട്ടിലേക്കുമെല്ലാം ഇനി കളി നീളും. ഒരു കളി തോറ്റാല്‍ അടുത്ത കളിയില്‍ തിരിച്ചുവരാമെന്ന കണക്കുകൂട്ടലുകള്‍ക്ക് ഇനി സ്ഥാനമില്ല. തോറ്റാല്‍ പുറത്തേക്ക്, ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറില്‍.
അഞ്ച് തവണ ലോക ചാമ്പ്യന്മാരും ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരുമായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയ ബ്രസീല്‍ ഇന്ന് നോക്കൗട്ട് റൗണ്ടില്‍ പോരാട്ടത്തിനിറങ്ങുന്നു. ഏഷ്യന്‍ കരുത്തരും ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരുമായ ജപ്പാനാണ് എതിരാളികള്‍. ഇന്ന് രാത്രി 10.30ന് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ അടിച്ച വിനീഷ്യസ് ജൂനിയര്‍, മൂന്നെണ്ണം സ്വന്തമാക്കിയ മാത്യൂസ് കൂഞ്ഞ എന്നിവരുടെ കാലുകളിലാണ് ബ്രസീലിന്റെ പ്രതീക്ഷകള്‍ മുഴുവന്‍.
മികച്ച താരനിരയുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങുന്നത്. എങ്കിലും മധ്യനിരയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഏഴ് ഗോളടിച്ച അവര്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. ആദ്യകളിയില്‍ മൊറോക്കോയോട് 1-1ന് സമനില പാലിച്ച കാനറികള്‍ രണ്ടാം കളിയിലും മൂന്നാം കളിയിലും ഹെയ്തിയെയും സ്‌കോട്ട്‌ലന്റിനെയും 3-0ന് തോല്‍പ്പിച്ചാണ് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32ല്‍ എത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറക്കിയ അതേ ഇലവനെത്തന്നെ ഇന്നത്തെ പോരാട്ടത്തിലും കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഇറക്കാനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പര്‍ താരം നെയ്‌മര്‍ ഇന്നും ആദ്യ ഇലവനില്‍ ഉണ്ടായേക്കില്ല. പരിക്കിന്റെ പിടിയിലായ പ്ലേ മേക്കര്‍ റഫീഞ്ഞയും ഇന്ന് കളിക്കാനുണ്ടാവില്ല. എങ്കിലും പ്രതിരോധം മികച്ച പ്രകടനം പുറത്തെടുക്കുന്നത് ബ്രസീലിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. അതിവേഗ പ്രത്യാക്രമണം നടത്തുന്ന ജപ്പാന്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടുക എന്നതാണ് ബ്രസീലിയന്‍ പ്രതിരോധത്തിന്റെ വലിയ വെല്ലുവിളി. അതേസമയം ജപ്പാന്റെ പ്രതിരോധം താരതമ്യേന ദുര്‍ബലമാണെന്നത് ബ്രസീലിന് കളിയില്‍ മുന്‍തൂക്കം നല്‍കുന്നു.
ഗ്രൂപ്പ് എഫില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ നോക്കൗട്ട് റൗണ്ടിലെത്തിയത്. ഗ്രൂപ്പിലെ മൂന്ന് കളികളില്‍നിന്ന് 7 ഗോളടിച്ച അവര്‍ മൂന്നെണ്ണം തിരിച്ചുവാങ്ങി. ആദ്യകളിയില്‍ നെതര്‍ലന്‍ഡ്‌സിനെ 2-2ന് സമനിലയില്‍ പിടിച്ച ജപ്പാന്‍ രണ്ടാം കളിയില്‍ ടുണീഷ്യയെ 4-0ന് തോല്‍്പ്പിച്ചു. അവസാന കളിയില്‍ സ്വീഡനുമായി 1-1ന് സമനിലയും പാലിച്ചു. കര്‍മാദ, ഉയിദെ, നകാമുറ എന്നിവരടങ്ങുന്ന താരനിരയിലാണ് ജപ്പാന്റെ പ്രതീക്ഷ. വിനീഷ്യസ് ജൂനിയര്‍, കുഞ്ഞ, റയാന്‍ എന്നിവരടങ്ങുന്ന മുന്നേറ്റ നിരയെ തടുത്തുനിര്‍ത്തുന്നതില്‍ വിജയിച്ചാല്‍ ജപ്പാന്റെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്‌ക്കും. അവസരത്തിനൊത്തുയരാത്ത ബ്രസീലിയന്‍ മധ്യനിരയുടെ പോരായ്‌മയിലാണ് ജപ്പാന്‍ പ്രതീക്ഷകള്‍. അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളാണ് ജപ്പാന്റെ കരുത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച ചരിത്രമുള്ള ജപ്പാന് ബ്രസീലിനെ ഭയമില്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും നോക്കൗട്ടില്‍ കടുത്ത പോരാട്ടം കാഴ്ചവച്ച ജപ്പാന്‍ മറ്റൊരു അട്ടിമറിക്കാണ് ലക്ഷ്യമിടുന്നത്.
കണക്കിലെ കളികളില്‍ ബ്രസീലിനാണ് മുന്‍തൂക്കം. സൗഹൃദമത്സരങ്ങളടക്കം ബ്രസീലും ജപ്പാനും ഇതുവരെ ഏറ്റുമുട്ടിയത് 14 തവണ. ഇതില്‍ 11 എണ്ണവും ബ്രസീല്‍ ജയിച്ചപ്പോള്‍ ഒന്നില്‍ ജയം ജപ്പാന് സ്വന്തം. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഏറ്റവും അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ജപ്പാനൊപ്പമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജപ്പാന്‍ വിജയിച്ചത്.
സാധ്യതാ ഇലവന്‍
ബ്രസീല്‍: അലിസണ്‍, ഡാനിലോ, മാര്‍ക്വിനോസ്, ഗബ്രിയേല്‍, സാന്റോസ്, ബ്രൂണോ ഗ്വിമാരസ്, കാസിമിറോ, റയാന്‍, പക്വേറ്റ, വിനീഷ്യസ് ജൂനിയര്‍, കൂഞ്ഞ.
ജപ്പാന്‍: സിയോ സുസുക്കി, ഇറ്റോ, ടോമിയാസു, ഇറ്റാകുര, റിറ്റ്‌സു ഡോന്‍, കൈഷു സാനോ, ആവോ തനക, കീറ്റോ നകമുറ, ഡെയ്ചി കമാഡ, ഡെയ്സെന്‍ മൈദ, അയാസെ ഉയിദ.
















