ബെംഗളൂരു: ഈഴവ-തിയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം നിർദേശിക്കാൻ അടിയന്തരമായി പ്രത്യേക കമ്മിഷനെ സംസ്ഥാന സർക്കാർ നിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബെംഗളൂരുവിൽ നടന്ന എസ്എൻഡിപി യോഗം നേതൃ പരിശീലന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ കരുത്തിൽ മുന്നോട്ടു കുതിച്ച സമൂഹം ഇന്ന് ആശങ്കാജനകമായ അവസ്ഥ നേരിടുമ്പോൾ കണ്ണടയ്‌ക്കരുതെന്നും ആവശ്യപ്പെട്ടു.
തൊഴിലില്ലായ്‌മ, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ദുർബലാവസ്ഥ, സംവരണത്തിലെ പോരായ്‌മകൾ, സർക്കാർ സർവീസുകളിലെ പ്രാതിനിധ്യം കുറഞ്ഞത്, പരമ്പരാഗത തൊഴിൽമേഖലകളുടെ തകർച്ച തുടങ്ങിയ വലിയ പ്രതിസന്ധികൾ സമുദായം നേരിടുന്നുണ്ട്. കേരളത്തിൽ വിവിധ കാലത്ത് പല സമുദായിക വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി കമ്മിഷനുകളെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്ഷേമ, സഹായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമീപനം ഈഴവ-തിയ്യ വിഭാഗങ്ങളോടും വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായിരുന്നു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർമാർ, യൂണിയൻ ഭാരവാഹികൾ തുടങ്ങി 700 പേർ ക്യാംപിൽ പങ്കെടുത്തു.
















