പത്തനംതിട്ട: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ വനമേഖലയായ ഗവിയിലേക്കുള്ള ബസ് സർവീസുകളിൽ വൻ തിരക്ക്. പ്രിയദർശിനി ബസിന്റെ യാത്ര അനുവദനീയമായതിലും മൂന്നിരട്ടി ആളുകളുമായാണെന്ന് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്.
ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്രയെന്നാണ് പരാതി. വന്യമൃഗശല്യവും കഠിനമായ വളവുകളുമുള്ള വനപാതയിലൂടെയുള്ള ഈ അപകടയാത്രയിൽ യാത്രക്കാരും നാട്ടുകാരും ഒരുപോലെ ആശങ്കയിലാണ്.
നൂറിലധികം യാത്രക്കാരുമായാണ് ഒരു ബസ് ഇപ്പോൾ വനപാതയിലൂടെ സഞ്ചരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്.
അപകടമുണ്ടായാൽ പുറംലോകവുമായി ബന്ധപ്പെടാനോ രക്ഷാപ്രവർത്തനം നടത്താനോ ഉള്ള ആശയവിനിമയ സംവിധാനങ്ങൾ ഈ റൂട്ടിൽ പരിമിതമാണ്.
പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പ്രതിദിനം രണ്ട് ട്രിപ്പുകൾ മാത്രമാണുള്ളത്. പുലർച്ചെ 5:30, 6:30നും. വിനോദസഞ്ചാരികളുടെയും സൗജന്യ യാത്രക്കാരുടെയും തിരക്ക് വര്‍ധിച്ചതോടെ പ്രദേശത്തെ സ്ഥിരം യാത്രക്കാരായ തദ്ദേശവാസികൾക്ക് ബസിൽ കയറാൻ പോലും പറ്റാത്ത സാഹചര്യമാണ്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും റൂട്ടിൽ ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
















