1972 ഒക്ടോബറിലെ ഒരു വൈകുന്നേരം. എറണാകുളം ടി.ഡി. റോഡിലെ എസ്.എസ്. കലാമന്ദിറില്‍ സംഘത്തിന്റെ പ്രാന്തീയ കാര്യകര്‍തൃത്വ ബൈഠക് നടക്കുന്നുണ്ടായിരുന്നു. മഹാരാജാസ് കൊളേജില്‍ അഡ്മിഷന്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അതെ റോഡിലുള്ള പ്രാന്ത കാര്യാലയത്തില്‍ (വാടക കെട്ടിടം) കയറണമെന്നു തോന്നി. പൂജനീയ ഗുരുജി അവിടെ വന്നിട്ടുണ്ടെങ്കില്‍ കാണാമെന്ന് ചെറു പ്രതീക്ഷ. ഗുരുജി ഇല്ലെങ്കില്‍ ഭാസ്‌ക്കര്‍ റാവുജിയെ കാണാന്‍ കഴിഞ്ഞാല്‍ അതും ലോട്ടറി ആണല്ലോ.
കലൂര്‍ പാവക്കുളം ശാഖയില്‍ നിന്ന് ഏതാനും ദിവസം മുന്‍പ് റിലീവ് ചെയ്ത് എളമക്കരയിലേക്കു മാറ്റിയിരുന്നു. ഇന്ന് പ്രാന്ത കാര്യാലയം ഇരിക്കുന്ന സ്ഥലത്തതാണ് ശാഖ തുടങ്ങിയത്. ഇന്ന് ഭോജനശാല ഇരിക്കുന്ന സ്ഥലമായിരുന്നു സംഘസ്ഥാന്‍. ഞാനായിരുന്നു മുഖ്യശിക്ഷകന്‍. ഊര്‍ജസ്വലനായ, അസുലഭ വ്യക്തിത്വത്തിനുടമയായ (സ്വര്‍ഗ്ഗീയ) ഭാസ്‌ക്കരന്‍ചേട്ടനാണ് പ്രചാരകന്‍. വടകരക്കാരനായ അദ്ദേഹം ഞങ്ങളെ സംഘഗംഗയില്‍ സ്ഫുടം ചെയ്തെടുത്തു. മാമംഗലം മുരളി (ഇപ്പോള്‍ വെണ്ണല), അന്തരിച്ച സോമന്‍, ഇന്നത്തെ സുപ്രസിദ്ധ ഭാഗവതാചാര്യന്‍ കാട്ടയില്‍ രാമചന്ദ്രന്‍, കാക്കനാട് അംബുജാക്ഷന്‍ ചേട്ടന്‍ (ഇപ്പോള്‍ കരിമുകളിനടുത്തു താമസം) എന്നിവര്‍ അവരില്‍ ചിലരാണ്. പുതുക്കലവട്ടം ബാലചന്ദ്രന്‍ (ബിജെപി), പുതുക്കലവട്ടം രഘു (ബാലഗോകുലം) തുടങ്ങിവര്‍ അന്നത്തെ ബാലസ്വയംസേവകരാണ്. ഇന്നത്തെ മാധവ നിവാസിന് (പ്രാന്ത കാര്യാലയം) പടിഞ്ഞാറ് ഭാഗത്തു ഉണ്ടായിരുന്നു ഒറ്റമുറി-അടുക്കള-വരാന്ത വീട് കുടികിടപ്പുകാരെ ഒഴിവാക്കി ഞങ്ങള്‍ കാര്യാലയമാക്കിയിരുന്നു. അതിനു പിന്നില്‍ പുഴ വരെ പച്ച പുതച്ച നെല്‍പ്പാടം. അവിടെ ഇന്ന് സരസ്വതി വിദ്യാ നികേതന്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയവും ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററും തല ഉയര്‍ത്തി നില്‍ക്കുന്നു.
ഗുരുജിയിലേക്കുതന്നെ വരാം. ബൈഠക്കിലെ ചായയ്‌ക്കുള്ള ഇടവേള. ഗുരുജി കാര്യാലത്തിലെ സ്വീകരണ മുറിയില്‍ പുല്‍പ്പായയില്‍ ഇരുന്നു സംസാരിക്കുന്നു. കൂടെ പ്രാന്ത കാര്യവാഹ് അഡ്വ. ടി.വി. അനന്തേട്ടനുമുണ്ട്. നിര്‍വൃതിയോടെ ഗുരുജിയെ നോക്കിക്കൊണ്ടു മുറ്റത്തു നിന്നു. ആ സമയം പുറത്തുവന്ന ഭാസ്‌കര്‍ റാവുജി പറഞ്ഞു : ‘എന്താ ഇവിടെ നില്‍ക്കുന്നത്. വരൂ, ഗുരുജിയെ പരിചയപ്പെടാം.’
ശരീരമാസകലം ഒരു ഭയം ഉരുണ്ടു കയറി. അദ്ദേഹം കൈയ്യില്‍ പിടിച്ചു. ഗുരുജിയുടെ മുന്നിലേക്ക് കൊണ്ട് പോകാനാണ് ശ്രമം. പൊടുന്നനെ ആരോ വന്ന് അദ്ദേഹത്തിനോട് എന്തോ ചോദിച്ചു. അതോടെ എന്റെ കയ്യിലെ പിടിവിട്ടു. ഞാന്‍ വീണ്ടും മുറ്റത്ത് പോയി നിന്നു. ഏതാനും, മിനിറ്റുകള്‍ കഴിഞ്ഞു ഭാസ്‌ക്കര്‍ റാവുജി വീണ്ടും വന്നു. ഇത്തവണ ആള്‍ അല്‍പം ഗൗരവത്തിലായിരുന്നു. ‘നിങ്ങളെന്താ ഇങ്ങനെ. വലിയ കൊളേജ് സ്റ്റുഡന്റ് എന്നൊക്കെ ഭാവം. ധൈര്യം മാത്രമില്ല. ഇവിടെ വാ’. കൈ പിടിച്ച് എന്നെ കൊണ്ട് നിര്‍ത്തിയത് പൂജനീയ ഗുരുജിയുടെ മുന്നില്‍! സത്യത്തില്‍ വിറയ്‌ക്കുകയായിരുന്നു എന്നിലെ കൗമാരക്കാരന്‍. ഭയന്ന് നില്‍ക്കുന്ന എന്നെ നോക്കി ഗുരുജി ഒരു ചോദ്യം : ‘വാട്ടീസ് യുവര്‍ നെയിം’. വിക്കി വിക്കി പേര് പറഞ്ഞപ്പോള്‍ വരുന്നു അടുത്ത ചോദ്യം : ‘വിച്ച് ശാഖ’ (ഏതാ ശാഖ)? ഞാന്‍ പറഞ്ഞു: ‘എളമക്കര’.
അദ്ദേഹത്തിന് മനസ്സിലായില്ല. ഉടനെ ക്ഷേത്രീയ പ്രചാരക് യാദവ് റാവുജി ജോഷി ഇടപെട്ടു: ‘സംഘം വാങ്ങുന്ന സ്ഥലം. ജനുവരിയില്‍ അങ്ങേക്ക് അവിടെ പരിപാടി ഉണ്ടായിരുന്നു. അവിടെയാണ് നമ്മള്‍ പ്രാന്ത് കാര്യാലയം നിര്‍മിക്കാന്‍ പോകുന്നത്’. ഗുരുജിക്ക് ഓര്‍മ്മ വന്നു. 1972 ജനുവരി 30ന് ആ സംഘസ്ഥാനില്‍ നടന്ന റെവെന്യു ജില്ലാ സാംഘിഖ് ആണ് യാദവ റാവുജി സൂചിപ്പിച്ചത്. അങ്ങനെ പൂജനീയ ഗുരുജിയുമായി രണ്ടു വാക്കു പറയാനുള്ള ഭാഗ്യം സിദ്ധിച്ചു. അഞ്ചര പതിറ്റാണ്ടിനു ശേഷവും ആ സംഗമത്തിന്റെ എക്സ്റ്റേസി ഇന്നും അതെ ഡിഗ്രിയില്‍ത്തന്നെ.
അപ്പോഴേക്കും എസ്.എസ്. കലാമന്ദിറില്‍ അടുത്ത സെഷന്‍ തുടങ്ങേണ്ട സമയമായി എന്ന് പറയാന്‍ ആള്‍ വന്നു. ‘ഓ, ഇറ്റ്സ് ടൈം’ എന്ന് പറഞ്ഞു ഗുരുജി എഴുന്നേറ്റു. ചുവരിലെ ആണിയില്‍ തൂക്കിയിരുന്ന കുര്‍ത്ത എടുത്തണിഞ്ഞു. ചെരിപ്പിട്ടു മുറ്റത്തിറങ്ങി. കാറില്‍ കയറി പോവുകയും ചെയ്തു. ഓര്‍മയുള്ള കാലത്തോളം മനസ്സിലെ കളിച്ചെപ്പില്‍ കിലുക്കി കളിച്ചു ഓമനിക്കാനുള്ള ഓര്‍മ്മയും നല്‍കി കാര്‍ മുന്നോട്ടുപോയി. ഞാന്‍ ശാഖയിലേക്കും. പിറ്റേന്നു എസ്.എസ്. കലാമന്ദിറില്‍ നടന്ന കൊച്ചിയുടെ ജില്ലാ സാംഖിക്കില്‍ അദ്ദേഹം പ്രാര്‍ത്ഥനക്ക് എത്തി. ഗണഗീതം എഴുന്നേറ്റു നിന്ന് പാടണം എന്ന് ആ കാലത്തു കൊണ്ടുവന്ന സമ്പ്രദായം തെറ്റിച്ച് ഇരുന്നു കൊണ്ട് ഗണഗീതം പാടിയതിനെക്കുറിച്ചു മുഖ്യ ശിക്ഷകനോട് (മട്ടാഞ്ചേരിയിലെ സ്വര്‍ഗീയ പുരുഷോത്തം) ‘കനത്തില്‍’ ഗുണദോഷിച്ചതും, ഓര്‍ക്കുന്നു.
അത് പൂജനീയ ദ്വിതീയ സര്‍സംഘചാലകന്റെ അവസാന കേരളം സന്ദര്‍ശനമായിരുന്നു. 1973 ഫെബ്രുവരിയില്‍ ഉത്തര ഭാരതത്തില്‍ എവിടെയോ നടന്ന പരിപാടിയില്‍ വെച്ച് പ്രാര്‍ഥനാ സമയത്തു അദ്ദേഹത്തിന് തലകറക്കം ഉണ്ടായി. പിന്നീട് യാത്രകള്‍ ഉണ്ടായില്ല. നാഗ്പൂരിലെ കേന്ദ്ര കാര്യാലയത്തില്‍ നിര്‍ബന്ധ വിശ്രമത്തിലായിരുന്നു. ആ വര്‍ഷം ജൂണ്‍ 5ന് അദ്ദേഹം വിഷ്ണു പാദത്തില്‍ ലയിക്കുകയും ചെയ്തു.















