Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബോസ്റ്റണ്‍: സൂപ്പര്‍താരവും ഫ്രഞ്ച് നായകനുമായ കിലിയന്‍ എംബപ്പെ ഗോളടിക്കാന്‍ മറന്ന കളിയില്‍ 32 മിനിറ്റിനിടെ ഹാട്രിക് അടിച്ച് ഔസ്മാന്‍ ഡെംബെലെ. താരത്തിന്റെ ഗോളടി മികവില്‍ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തില്‍ നോര്‍വേയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് തകര്‍ത്തു. 7, 20, 32 മിനിറ്റുകളിലായിരുന്നു ഡെംബലെ ഗോളുകള്‍. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പരിക്ക് സമയത്തിന്റെ നാലാം മിനിറ്റില്‍ ഡിയസര്‍ ഡൗവും ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു. ഗോളടിച്ചില്ലെങ്കിലും രണ്ട് അസിസ്റ്റുകളുമായി എംബാപ്പെ കളംനിറഞ്ഞു. നോര്‍വേക്കായി 21-ാം മിനിറ്റില്‍ ജെറാര്‍ഡ് അസഗാര്‍ഡ് ആശ്വാസഗോള്‍ സ്വന്തമാക്കി. വിജയത്തോടെ മൂന്ന് കളികളും ജയിച്ച് 9 പോയിന്റുമായി ഫ്രാന്‍സ് ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനക്കാരായി. 6 പോയിന്റുമായി നോര്‍വേയാണ് രണ്ടാം സ്ഥാനക്കാര്‍. അവസാന കളിയില്‍ ഇറാഖിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗലും മൂന്നാം സ്ഥാനക്കാരായി.

ഇന്നലെ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണാനുള്ള അവസരം ആരാധകര്‍ക്ക് നഷ്ടമായി. നേരത്തെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതിനാല്‍ ഹാളണ്ട്, ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് അടക്കം പത്ത് താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് നോര്‍വേ കോച്ച് ടീമിനെ ഇറക്കിയത്.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ഫ്രാന്‍സായിരുന്നു. ഒന്‍പത് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം 18 തവണയാണ് എതിര്‍വല ലക്ഷ്യം വച്ചത്. അതേസമയം നാല് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം 10 തവണ നോര്‍വേ ഫ്രാന്‍സ് വലയും ലക്ഷ്യം വെച്ചു.

കളി തുടങ്ങി 22-ാം സെക്കന്‍ഡില്‍ ഫ്രാന്‍സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ എംബാപ്പെയുടെ കിടിലന്‍ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. ഏഴാം മിനിറ്റില്‍ ഫ്രാന്‍സ് മുന്നിലെത്തി. വലതുവിങ്ങിലേക്ക് എംബാപ്പെ നല്‍കിയ പാസ് സ്വീകരിച്ച് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം ഡെബംലെ തൊടുത്ത കിടിലന്‍ ഷോട്ട് നോര്‍വേ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. 20-ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തി. ഇത്തവണയും വഴിയൊരുക്കിയത് എംബാപ്പെ. എംബാപ്പെ നല്‍കിയ പാസ് ബോക്‌സിന് തൊട്ടുപുറത്തുനിന്നു സ്വീകരിച്ച ശേഷം നോര്‍വേ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഇടംകാലുകൊണ്ട് ഡെംബലെ ഉതിര്‍ത്ത മനോഹരമായ കര്‍വിങ് ഷോട്ട് വലയില്‍ കയറി. തൊട്ടടുത്ത മിനിറ്റില്‍ നോര്‍വേ ഒരു ഗോള്‍ മടക്കി. നോര്‍വേ താരം ആന്‍ഡ്രിയാസ് ഷെല്‍ഡെറപ്പ് നല്‍കിയ പാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്. കിക്ക്-ഓഫിന് ശേഷം നോര്‍വേ താരങ്ങള്‍ അതിവേഗം പന്ത് മുന്നോട്ട് എത്തിച്ചു. പന്ത് സ്വീകരിച്ച മധ്യനിര താരം ആസ്ഗാര്‍ഡ് ഫ്രഞ്ച് പ്രതിരോധത്തെയും ഗോള്‍കീപ്പര്‍ മൈനാനെയും മറികടന്ന് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ വല കുലുക്കി. പത്ത് മിനിറ്റിന്റെ ഇടവേളയ്‌ക്കുശേഷം ഡെംബലെ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. ഓഹേലിയന്‍ ചൗമെനി നല്‍കിയ അസിസ്റ്റില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. ഫ്രാന്‍സ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഡെംബലെ നോര്‍വേ ബോക്‌സിനുള്ളില്‍ വച്ച് മനോഹരമായ ഷോട്ടിലൂടെ പന്ത് നോര്‍വേ വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതിയില്‍ ഫ്രാന്‍സ് 3-1ന് മുന്നില്‍.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റായപ്പോള്‍ നോര്‍വേക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. നോര്‍വേയുടെ ഓസ്‌കാര്‍ ബോബ്ബിനെ തിയോ ഹെര്‍ണാണ്ടസ് വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. എന്നാല്‍ ജോര്‍ഗന്‍ സ്ട്രാന്‍ഡ് ലാര്‍സന്‍ എടുത്ത പെനാല്‍റ്റി കിക്ക് ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈനാന്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 64-ാംമിനിറ്റില്‍ ഹാട്രിക് ഹീറോ ഡെംബലെയെ പിന്‍വലിച്ച് ബ്രാഡ്ലി ബാര്‍കോളയെ ഫ്രാന്‍സ് കളത്തിലിറക്കി. ഒടുവില്‍ പരിക്ക് സമയത്തിന്റെ നാലാം മിനിറ്റില്‍ ഫ്രാന്‍സ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബ്രാഡ്‌ലി ബാര്‍കോള ഒരുക്കിയ അവസരത്തില്‍ നിന്ന് യുവതാരം ഡിയസര്‍ ഡൗവുവാണ് ലക്ഷ്യം കണ്ടത്.

Recent Posts