
കാസർകോട് : അന്തരിച്ച കാൻസർ രോഗിയായ നാരായണന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്ന നുണക്കഥകൾക്കെതിരെ സേവാഭാരതി. നാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും, വനിതാ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഇർഫാന ഇഖ്ബാലാണ് കർമ്മങ്ങൾ നടത്തിയതെന്നുമായിരുന്നു പ്രചാരണം . എന്നാൽ സംസ്കാര ചടങ്ങുകളുടെ മുഴുവൻ ചിലവും ക്രമീകരണങ്ങളും പൂർണ്ണമായും വഹിച്ചത് സേവാഭാരതി ആയിരുന്നുവെന്ന് സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷനായ രഘു പറഞ്ഞു.
ചിതയ്‌ക്ക് താൻ കത്തിച്ച ചൂട്ട് ഇർഫാന എടുത്ത് പിടിക്കുകയായിരുന്നുവെന്നും ഭർത്താവ് ഇഖ്ബാലാണ് അതിന്റെ ചിത്രങ്ങൾ എടുത്തതെന്നും രഘു പറഞ്ഞു. നാരായണന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വരുന്നുണ്ടെന്ന് ഇർഫാനയുടെ ഭർത്താവ് ഇഖ്ബാലാണ് കൊണ്ടവൂർ മഠത്തിൽ വിളിച്ച് അറിയിച്ചത് . മഠത്തിൽ നിന്ന് സേവാഭാരതിയേയും അറിയിച്ചു.
സേവാഭാരതി ശവസംസ്ക്കാരത്തിനുളള എല്ലാ ഏർപ്പാടുകളും ശ്മശാനത്തിൽ ഏർപ്പെടുത്തുകയും, മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയും ചെയ്തു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. രഘു അടക്കമുള്ളവർ വിറക് എടുത്ത് വച്ചപ്പോൾ ഇഖ്ബാലാണ് ഇർഫാനയോടും വിറക് എടുത്ത് വയ്‌ക്കാൻ പറഞ്ഞത്.
‘ അങ്ങിനെ അവർ വിറകെടുത്ത് വെക്കുന്നതിന്റെ ഫോട്ടോയെടുത്തൂ. ഫോട്ടോ എടുത്തിട്ടാണ് വിറക് വെച്ചത്. അതിന് ശേഷം തീകൊളുത്തണമല്ലോ, ഹിന്ദു രീതിയിൽ രണ്ട് ചൂട്ടാണ് തലയുടെ അവീടേം, കാലിന്റെ അവിടേം, ഞാനത് നേരത്തെ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. ആദ്യ ചൂട്ട് ഞാൻ കാലിന്റെ അവിടെ കത്തിച്ചൂ , എന്നിട്ട് തലയുടെ അടുത്തെത്തണം , ഞാൻ തലയുടെ അടുത്തേക്ക് പോയപ്പോൾ ആ കാലിന്റവിടെ കത്തിച്ച ചൂട്ട് ഇർഫാന എടുത്തു പിടിച്ചു, ഇക്ബാൽ ഫോട്ടോയെടുത്തൂ. ശേഷം തലയുടെ അടുത്ത് ഞാൻ കത്തിച്ച ചൂട്ടെടുത്ത് വീണ്ടും ഫോട്ടോയെടുത്തൂ.
ശവദാഹത്തിന്റെ അവസാനം വരെ ഞാനുണ്ടായിരുന്നു, നാരായണന്റെ സംസ്ക്കാരത്തിന്റെ പൂർണ്ണ ചിലവ് വഹിച്ചത് സേവാഭാരതിയാണ്. അല്ലാതെ ഫോട്ടോയിൽ കണ്ടതുപോലെ വിറക് എടുത്തതും, ഞാൻ കത്തിച്ച ചൂട്ട് എടുത്തതുമല്ലാതെ വെറൊരു പങ്കും ഇർഫാനക്കില്ല. അതെല്ലാം സേവാഭാരതിയാണ് ചെയ്തത്.
ഇങ്ങിനെ ശവസംസ്ക്കാരത്തിന് വന്നിട്ട് അതിന്റെ ഫോട്ടോയെടുത്ത് പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്നത് ശരിയല്ല, അതുമൊരു ജനപ്രതിനിധി. സേവാഭാരതി എത്രയോ അനാഥാരായവരുടെ ബോഡി ഇവിടെ സംസ്കരിച്ചിരിക്കുന്നു ഒന്നിലും ഫോട്ടോയെടുത്ത് പബ്ലിഷ് ചെയ്തിട്ടില്ല. ഇത് ഫോട്ടോ എടുക്കാൻവേണ്ടിമാത്രം ഇവിടെ വന്നതാണന്ന് സംശയിക്കുന്നു“ എന്നാണ് രഘു മാധ്യമങ്ങളോട് പറഞ്ഞത്.