
കറാച്ചി: ഇസ്ലാമാബാദിൽ തന്റെ മൂത്ത സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാര ചടങ്ങിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികൾ പങ്കെടുത്തതിൽ വിവാദത്തിൽ പെട്ടു മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തർ. വീഡിയോയിൽ നിരവധി ലഷ്‌കർ തീവ്രവാദികൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് കാണാമായിരുന്നു.
നിരോധിത ജമാഅത്ത്-ഉദ്-ദവ (ജെയുഡി) യുടെ ഒരു ശാഖയായ ലഷ്‌കർ അല്ലെങ്കിൽ പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗ് (പിഎംഎംഎൽ) ആണ് വീഡിയോ പുറത്തുവിട്ടതെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഇസ്ലാമാബാദ് പിഎംഎംഎൽ മേധാവി ഇനാം-ഉർ-റഹ്മാൻ കംബോ, അംഗങ്ങളായ അബ്ദുള്ള തൂർ, ഹാഫിസ് ഉമർ, അംജദ് ഭട്ടി എന്നിവരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകനും പിഎംഎംഎൽ അംഗവുമായ തൽഹ സയീദും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
https://youtube.com/shorts/YItOZoGiEd8?si=IMbvtDVS8kSsGopf
ഷോയിബ് അക്തറിന്റെ മൂത്ത സഹോദരൻ ഷാഹിദ് ഈ ആഴ്ച ആദ്യമാണ് അന്തരിച്ചത്. “എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠൻ ഷാഹിദ് അക്തർ അല്ലാഹു സുബ്ഹാന വ താലയിലേക്ക് മടങ്ങിയെത്തിയ വാർത്ത പങ്കുവെക്കുന്നതിൽ എനിക്ക് വളരെ ദുഃഖമുണ്ട്. നമാസ്-ഇ-ജനസ സമയവും സ്ഥലവും രാവിലെ അറിയിക്കും,”- എക്‌സിലെ ഒരു പോസ്റ്റിൽ ഷോയിബ് പറഞ്ഞു.
അതേ സമയം തന്നെ ഈ സംഭവം പാകിസ്ഥാനെ വീണ്ടും തുറന്നുകാട്ടുകയും ഇസ്ലാമാബാദ് തീവ്രവാദികളുടെ സുരക്ഷിത താവളമായി തുടരുന്നതിന്റെ കാരണം വീണ്ടും തെളിയിക്കുകയും ചെയ്തു. ശ്രദ്ധേയമായി സമീപകാലത്ത് ഇത് രണ്ടാം തവണയാണ് തൽഹ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ഏപ്രിലിൽ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രത്യേക സഹായി റാണ സനാവുള്ളയുമായി അദ്ദേഹം ഒരു വേദി പങ്കിട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഭീകരർക്ക് പാകിസ്ഥാൻ സഹായവും ഒളിത്താവളവും നൽകുന്നതിനെക്കുറിച്ച് ഇന്ത്യ ആവർത്തിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള ലോക സംഘടനകളോട് ഇസ്ലാമാബാദിനെതിരെ നടപടിയെടുക്കാനും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.