Kerala

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രിയിൽ വയനാട്ടിലെ മലഞ്ചെരുവിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സിനിമയെ പോലും വെല്ലുന്ന തരത്തിലായിരുന്നു കുട്ടികളുടെ തിരക്കഥ. വെള്ളിയാഴ്ച രാത്രി വൈകിയാണ് നാടിനെയും പൊലീസിനെയും ആശങ്കയിലാഴ്‌ത്തിയ സംഭവത്തിന് വിരാമമായത്.

പത്താം ക്ലാസ് വിദ്യാർഥിനിയും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ രണ്ട് സുഹൃത്തുക്കളും ചേർന്ന് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒളിച്ചോട്ടം നടത്തിയത് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. യാത്രയ്‌ക്കുള്ള പണം കണ്ടെത്താൻ വിദ്യാർഥികളിൽ ഒരാളുടെ ഏകദേശം 18,000 രൂപ വിലവരുന്ന സ്മാർട്ട്ഫോൺ താമരശ്ശേരിയിലെ ഒരു കടയിൽ 10,000 രൂപയ്‌ക്ക് വിറ്റു. പൊലീസ് സൈബർ അന്വേഷണം ഒഴിവാക്കാൻ മറ്റ് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു. കാട്ടിൽ ദിവസങ്ങളോളം കഴിയാനുള്ള ലക്ഷ്യത്തോടെ ടാർപായ, അരി, ബ്രെഡ്, പാചകപാത്രങ്ങൾ, കത്തി തുടങ്ങിയ സാധനങ്ങളും കരുതിയിരുന്നു.

വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പതിനഞ്ചുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ക്ലാസിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപിക വീട്ടിൽ വിളിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിന് സമീപത്തെ റബർതോട്ടത്തിൽ നിന്ന് വിദ്യാർഥിനിയുടെ യൂണിഫോം കണ്ടെത്തി. അതേസമയം, അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെയും അവന്റെ സുഹൃത്തായ പ്ലസ് വൺ വിദ്യാർഥിയെയും കാണാതായതായി വ്യക്തമായി. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും അപ്രത്യക്ഷമായിരുന്നു.

ഇതിനിടെ,സ്കൂളിന് സമീപത്തെ പറമ്പിൽ അസ്വാഭാവിക സാഹചര്യത്തിൽ മൂന്ന് കുട്ടികളെയും കണ്ട റബർ ടാപ്പിങ് തൊഴിലാളി സംശയം തോന്നി പകർത്തിയ ചിത്രം അന്വേഷണത്തിൽ നിർണായകമായി. ചിത്രം സ്കൂൾ അധികൃതർക്ക് കൈമാറിയതോടെ മൂവരും ഒരുമിച്ചാണ് പോയതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർ ലക്കിടി ചുരം കടന്ന് വയനാട്ടിലേക്ക് പോയതായി കണ്ടെത്തി.

വയനാട് വടുവൻചാലിലെ ചിത്രഗിരി മേഖലയിലാണ് വിദ്യാർഥികൾ ഒളിവിൽ കഴിയുന്നതെന്ന വിവരം ലഭിച്ചത്.ഇതോടെ പൊലീസും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
അഞ്ചേക്കറോളം വ്യാപിച്ചുകിടക്കുന്ന മലഞ്ചെരുവിൽ ടെന്റടിച്ച് താമസിക്കുകയായിരുന്നു ഇവർ.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ചിത്രഗിരി സ്കൂളിന് സമീപത്തെ കാട്ടുപ്രദേശത്ത് നിന്ന് ആദ്യം പ്ലസ് വൺ വിദ്യാർഥിയെ നാട്ടുകാർ കണ്ടെത്തി. പൊലീസെത്തിയ വിവരം മനസ്സിലാക്കിയ മറ്റ് രണ്ട് പേർ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്ന് പാടിവയൽ ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.

തുടർന്ന് മൂന്ന് പേരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം വിദ്യാർഥികളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. സംഭവത്തിന്റെ പശ്ചാത്തലവും ഒളിച്ചോട്ടത്തിന് പിന്നിലെ കാരണങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Recent Posts