പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. തിങ്കളാഴ്ച കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്തുവെച്ച് എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടന്നത്. 2019-ലെ സ്വർണക്കൊള്ളയ്‌ക്ക് പുറമെ, 2025-ൽ ചട്ടങ്ങൾ മറികടന്ന് സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
ഈ കേസിൽ 2025-ലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ പങ്ക് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മറ്റ് ഭരണസമിതി അംഗങ്ങൾ, തന്ത്രി കണ്ഠരര് രാജീവരര്, ഉദ്യോഗസ്ഥർ എന്നിവരടക്കം ഒമ്പത് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. 2025-ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ അട്ടിമറി നടന്നെന്നും, ഇതിന് ചുക്കാൻ പിടിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും എസ്‌ഐടിയുടെ കണ്ടെത്തലിൽ പറയുന്നു.
ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അന്തിമ റിപ്പോർട്ട് ജൂൺ 29-നകം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് മുന്നോടിയായി സന്നിധാനത്തെത്തി പ്രഭാമണ്ഡലത്തിന്റെയും കട്ടിളപ്പാളികളുടെയും ഭാരം ഉൾപ്പെടെയുള്ളവ ശാസ്ത്രീയമായി പരിശോധിക്കുകയും ചെയ്തിരുന്നു.
















