തിരുവനന്തപുരം: എച്ച്.ഐ.വി/ എയ്ഡ്‌സ് രോഗികള്‍ക്ക് ചികിത്സാ ധനസഹായം മുടങ്ങിയിട്ട് 21 മാസം. പദ്ധതി പുനഃസ്ഥാപിക്കാനോ കുടിശ്ശിക വിതരണം ചെയ്യാനോ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവര്‍. ആന്റി റിട്രോവൈറല്‍ സെന്ററുകളില്‍ (എ.ആര്‍.ടി) രജിസ്റ്റര്‍ ചെയ്ത് ചികിത്സയെടുക്കുന്നവര്‍ക്കും എച്ച്‌ഐവി അണുബാധിതര്‍ക്കും പ്രതിമാസം സര്‍ക്കാര്‍ നല്‍കിയിരുന്ന ആയിരം രൂപ പെന്‍ഷന്‍ കഴിഞ്ഞ 21 മാസമായി മുടങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാര്‍ അവസാന നിമിഷം 1000 ത്തില്‍ നിന്നും 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചെങ്കിലും രോഗികളുടെ കൈകളിലെത്തിയിട്ടില്ല. 2024 ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെയുള്ള പണമാണ് കുടിശ്ശികയായുള്ളത്. 2023 ഡിസംബറിലാണ് ഇവര്‍ക്ക്അവസാനം പെന്‍ഷന്‍ ലഭിച്ചത്. സാമൂഹിക വിവേചനവും സ്വകാര്യതാ പ്രശ്‌നങ്ങളും കാരണം തങ്ങളുടെ ദുരിതം തുറന്നു പറയാന്‍ പോലും പല രോഗികള്‍ക്കും കഴിയുന്നില്ല. ഇതിനിടെ ധനസഹായം മുടങ്ങിയതോടെ മരുന്ന്, പോഷകാഹാരം, യാത്രാചെലവ് എന്നിവ കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടാണ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പ്രധാന ജില്ലാ ആശുപത്രികളിലുമുള്ള എആര്‍ടി കേന്ദ്രങ്ങള്‍ വഴി ജീവന്‍രക്ഷാ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും അനുബന്ധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭിക്കാറില്ല. ഇത് ഭീമമായ തുക നല്‍കി പുറമെനിന്ന് വാങ്ങണം. കൂടാതെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇവര്‍ക്ക് പലപ്പോഴും ലഭിക്കാറില്ല. ജില്ല പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിരുന്ന പോഷകാഹാര വിതരണവും നിലച്ചു.
അണുബാധിതരെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷ പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാറില്ല. 2012 മുതലാണ് എയ്ഡ്‌സ് രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയത്. തുടക്കത്തില്‍ യാത്രാബത്തയായി 120 രൂപയും ധനസഹായമായി 400 രൂപയും ഉള്‍പ്പെടെ 520 രൂപയായിരുന്നു. പിന്നീട് ആയിരം രൂപയാക്കിയെങ്കിലും വിതരണം പലപ്പോഴും കൃത്യമല്ലെന്ന് രോഗികള്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ നിന്നാണ് തുക വിതരണം ചെയ്തിരുന്നത്.
















