തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഭരണസമിതി നടത്തിയ അഴിമതികൾ പുറത്ത് കൊണ്ടുവരാനുള്ള നിർണ്ണായക നീക്കവുമായി മേയർ വി.വി. രാജേഷ്. ഗുരുതര ക്രമക്കേടുകളിൽ സമഗ്ര പരിശോധന പ്രഖ്യാപിച്ചു. വിഴിഞ്ഞം സോണൽ ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതികൾ വരെയുള്ള നിരവധി പ്രവൃത്തികൾ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് തീരുമാനം.
വിഴിഞ്ഞം സോണൽ ഹാർബർ വാർഡിൽ നാല് വർഷം മുമ്പ് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ കോൺക്രീറ്റ് അടർന്ന് വീഴുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണെന്ന് മേയർ പറഞ്ഞു. നിർമാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സമഗ്ര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ പ്രവൃത്തികളിൽ സാങ്കേതികവും സാമ്പത്തികവുമായ അപാകതകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കും. തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകൾ വാങ്ങിയ നടപടിക്രമങ്ങളിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്. ബസ് വാങ്ങൽ നടപടികൾ, ടെൻഡർ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ ഉൾപ്പെടെ വിശദമായ പരിശോധന നടത്തും.
പാളയം, മ്യൂസിയം മൾട്ടി ലെവൽ കാർ പാർക്കിംഗ് പദ്ധതി ഉൾപ്പെടെ നഗരത്തിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തും. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കിയ വികസന പദ്ധതികളിൽ ക്രമക്കേടുകൾ നടത്തിയവർ ശിക്ഷിക്കപ്പെടുമെന്നും മേയർ വ്യക്തമാക്കി.
















