India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി“ ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ പുറപ്പെട്ടു. വെനസ്വേലയ്‌ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഈ ദൗത്യത്തിന് “ഓപ്പറേഷൻ അമിസ്റ്റാഡ്” (Operation Amistad) എന്നാണ് പേരിട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിലെ പോസ്റ്റിലൂടെ അറിയിച്ചു. സ്പാനിഷ് ഭാഷയിൽ ‘സൗഹൃദം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ ‘ഭീഷ്മം ക്യൂബുകൾ’ ഉൾപ്പെടെയുള്ള അത്യാഹിത ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ സപ്ലൈകളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 35 ടണ്ണിലധികം വരുന്ന ദുരിതാശ്വാസ സാമഗ്രികളുമായാണ് വിമാനങ്ങൾ പുറപ്പെട്ടത്. 41 അംഗ ഇന്ത്യൻ ആർമി മെഡിക്കൽ സംഘവും ഇതിലുണ്ട്.

അടിയന്തര വൈദ്യസഹായം, ട്രോമ മാനേജ്മെന്റ്, ശസ്ത്രക്രിയ, ക്രിട്ടിക്കൽ കെയർ എന്നിവ നൽകാൻ സജ്ജരായ ഈ സംഘം ഏകദേശം ആറ് ടൺ മെഡിക്കൽ സ്റ്റോറുകളും ഇന്ത്യയുടെ ആരോഗ്യ മൈത്രി പദ്ധതി പ്രകാരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭീഷ്ം ക്യൂബ് ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങളും വഹിക്കുന്നു.

അടിയന്തര വൈദ്യസഹായം, ട്രോമ മാനേജ്മെന്റ്, ശസ്ത്രക്രിയ, ക്രിട്ടിക്കൽ കെയർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ളതാണ് ആരോഗ്യ മൈത്രി പദ്ധതി പ്രകാരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭീഷ്മം ക്യൂബുകൾ (BHISHM Cubes). ഈ ദുഷ്‌കരമായ സമയത്ത് വെനസ്വേല സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്‌ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു.

നൂറു വർഷത്തിനിടയിൽ ഏറ്റവും കനത്ത ഭൂകമ്പമാണ് വെനസ്വേലയിലുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂകമ്പമുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 40 സെക്കൻഡുകൾക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം ഉണ്ടായത്.

രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു, 1500 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. തുറമുഖ നഗരമായ ലാഗയ്റയിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഇവിടെ 250 ലേറെ കെട്ടിടങ്ങൾ തകർന്നു. ഇരുനൂറിലധികം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുക്കിക്കിടക്കുന്നതായാണ് വിവരം. കാണാതായ 157 പേർക്കുള്ള തെരച്ചിൽ തുടരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Recent Posts