ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ മായ്‌ക്കാനാകാത്ത കളങ്കമാണ് 1975-ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ അടിയന്തരാവസ്ഥ. പൗരാണിക കാലത്തെ സഭയും സമിതിയും മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ അനുഭവ മണ്ഡപം വരെ നീളുന്ന സംവാദങ്ങളുടെയും ജനാധിപത്യത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള രാഷ്‌ട്രത്തിലാണ് ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഡോ. ബി.ആര്‍. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവിനേറ്റ മുറിവായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍, രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ സ്വന്തം രാഷ്‌ട്രീയ അധികാരം നിലനിര്‍ത്താനാണ് അടിയന്തരാവസ്ഥയെ ആയുധമാക്കിയത്.
1971-ലെ പൊതു തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെത്തുടര്‍ന്ന് 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ 24-ന് സുപ്രീം കോടതി ഈ വിധിക്ക് സോപാധിക സ്റ്റേ നല്‍കിയെങ്കിലും പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം അവര്‍ക്ക് നിഷേധിച്ചു. ഇതേത്തുടര്‍ന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറുകയും പ്രധാനമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്തു. ഈ രാഷ്‌ട്രീയ വെല്ലുവിളിയെയും കോടതി വിധി സൃഷ്ടിച്ച ആന്തരിക അസ്വസ്ഥതയെയും മറികടക്കാന്‍ ഇന്ദിരാഗാന്ധി ഭരണഘടനയുടെ 352-ാം അനുച്ഛേദം പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗികമായ മുന്‍കൂര്‍ അനുമതി പോലുമില്ലാതെ, ഒരു സാധാരണ കടലാസില്‍ കുറിച്ച നിര്‍ദ്ദേശത്തിലൂടെ 1975 ജൂണ്‍ 25-ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അവര്‍ അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ഉപദേശിച്ചു. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് മാത്രമാണ് മന്ത്രിസഭ വിളിച്ച് ചേര്‍ത്ത് ഇതിന് ഔദ്യോഗിക അംഗീകാരം വാങ്ങിയത്. ജുഡീഷ്യറിയെ വെല്ലുവിളിച്ചും മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്തത്തെ അട്ടിമറിച്ചും നടത്തിയ ഈ നീക്കം ഭരണകൂടത്തിന്റെ ഉന്നതങ്ങളിലെ സുതാര്യത തകര്‍ത്തു.
അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടു. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരമുള്ള അഭിപ്രായ-സഞ്ചാര സ്വാതന്ത്ര്യങ്ങളും, അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും തടയപ്പെട്ടു. ഏറ്റവും കഠിനമായ കാര്യം, ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുച്ഛേദം 32 പ്രകാരം പൗരന്മാര്‍ക്ക് കോടതിയെ സമീപിച്ച് നിയമപരമായ പരിഹാരം തേടാനുള്ള അവകാശം പോലും ഇല്ലാതായി എന്നതാണ്. പത്രസ്വാതന്ത്ര്യത്തിന്മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മാധ്യമങ്ങളെ നിശബ്ദമാക്കുകയും, മിസ, ഡിഐആര്‍ തുടങ്ങിയ കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ആയിരക്കണക്കിന് രാഷ്‌ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും ജയിലിലടയ്‌ക്കുകയും ചെയ്തു. ‘രാഷ്‌ട്രം ആദ്യം’ എന്നതിന് പകരം ‘കസേര മുഖ്യം’ എന്ന തത്വമാണ് അന്ന് നടപ്പിലായത്.
ഭൂതകാലത്തിലെ ഈ കറുത്ത അധ്യായത്തിന്റെ ഓര്‍മ്മപ്പെടുത്തലായി മോദി സര്‍ക്കാര്‍ ജൂണ്‍ 25-നെ ‘സംവിധാന്‍ ഹത്യ ദിവസ്’ (ഭരണഘടനാ ഹത്യാ ദിനം) ആയി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെ ധീരമായി ചെറുത്തുതോല്‍പ്പിച്ചവരുടെ ത്യാഗങ്ങളെ സ്മരിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഈ ദിവസം പൗരന്മാരെ ഓര്‍മ്മിപ്പിക്കുന്നു. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന കാലം കഴിഞ്ഞെന്നും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ജനാധിപത്യം തഴച്ചുവളരേണ്ടതെന്നുമാണ് പുതിയ നൂറ്റാണ്ടിന്റെ കാഴ്ചപ്പാട്. മനുഷ്യന്റെ അന്തസ്സ്, ബഹുസ്വരത, ഭരണഘടനാപരമായ മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യത്തെ കൂടുതല്‍ ശക്തമായി ഭാവി തലമുറകള്‍ക്ക് കൈമാറാന്‍ നാം സദാ സന്നദ്ധരായിരിക്കണം.
















