Health

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Published by
ഡോ. പി.എന്‍. സുരേഷ്‌കുമാര്‍

ര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ആരോഗ്യരംഗത്ത് കടുത്ത ഭീഷണിയാണ്. ലഹരിയോടുള്ള അടിമത്തം വ്യക്തിയെയും കുടുംബത്തെയും മാത്രമല്ല, സമൂഹത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക സുസ്ഥിരതയെയും തകര്‍ക്കുന്നു. കൗതുകത്തിന് തുടങ്ങുന്ന ലഹരി ശീലം ക്രമേണ പൂര്‍ണ്ണ അടിമത്തത്തിലേക്ക് നയിക്കും. പ്രലോഭനങ്ങളില്‍ വീണോ കൂട്ടുകാരുടെ പ്രേരണയാലോ ആണ് ഭൂരിഭാഗം പേരും ഇതിലേക്ക് എത്തിപ്പെടുന്നത്.

ലഹരിവസ്തുക്കളുടെ വകഭേദങ്ങള്‍

മദ്യം: മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വന്‍വിപത്താണിത്. പ്രായ-ലിംഗ-ഭേദമന്യേ പടരുന്ന മദ്യാസക്തി തലച്ചോറ്, കരള്‍, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ തകരാറിലാക്കുന്നു. വിഷാദം, സംശയരോഗം, ആത്മഹത്യാ പ്രവണത എന്നിവയ്‌ക്കും ഇത് കാരണമാകുന്നു.

സ്റ്റിമുലന്റുകള്‍ (ഉത്തേജകങ്ങള്‍): കൊക്കൈന്‍, ആംഫിറ്റമിന്‍, എം.ഡി.എം.എ (എക്സ്റ്റസി) എന്നിവ ഈ വിഭാഗത്തിലാണ്. കീറ്റമിന്‍, മാന്‍ഡ്രക്‌സ്, സ്റ്റിറോയ്ഡ് ഗുളികകള്‍ തുടങ്ങിയ സിന്തിറ്റിക് മരുന്നുകളും ഇതിലുള്‍പ്പെടുന്നു.

ആങ്‌സിയോലൈറ്റിക്‌സ് – ഹിപ്‌നോട്ടിക്‌സ്: ഡയസിപാം, നൈട്രാസിപാം, ആല്‍പ്രാസോളാം തുടങ്ങിയ ഉറക്കഗുളികകളാണിവ. അശാസ്ത്രീയമായ ഉപയോഗം ഇവയോടുള്ള അടിമത്തം കൂട്ടും.

ഡിപ്രസന്റുകള്‍: കറുപ്പ് (ഓപിയം), ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, മോര്‍ഫിന്‍, പെത്തഡിന്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. കാന്‍സര്‍ രോഗികളുടെ വേദന സംഹാരിയായി ഉപയോഗിക്കുന്ന ഇവ ദുരുപയോഗം ചെയ്താല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരവ് അസാധ്യമാകും.

കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.

ഇന്‍ഹലന്റുകള്‍: പെയിന്റ്, തിന്നര്‍, പെട്രോള്‍, പശ തുടങ്ങിയവ ശ്വസിച്ച് ലഹരി കണ്ടെത്തുന്ന രീതിയാണിത്. സ്‌കൂള്‍ കുട്ടികളാണ് ഇതില്‍ കൂടുതലും പെടുന്നത്. ഇവ തലച്ചോറ്, കിഡ്‌നി എന്നിവയ്‌ക്ക് ഗുരുതര തകരാറുണ്ടാക്കും.

പുകയില ഉത്പന്നങ്ങള്‍: സിഗരറ്റ്, ബീഡി, പാന്‍മസാലകള്‍ എന്നിവ ഈ ഗണത്തിലാണ്. വായില്‍ വെച്ചുപയോഗിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഓറല്‍ കാന്‍സറിന് കാരണമാകുന്നു.

പ്രത്യാഘാതങ്ങള്‍

നാഡീവ്യൂഹത്തെ ബാധിക്കുന്ന ലഹരികള്‍ മനോവിഭ്രാന്തി, കടുത്ത വിഷാദം, ആത്മഹത്യാ പ്രവണത, അകാരണ ഭയം എന്നിവ ഉണ്ടാക്കുന്നു. ലഹരി കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ‘വിത്‌ഡ്രോവല്‍ സിന്‍ഡ്രോം’ വ്യക്തിയെ മോഷണം, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കും. വാഹനാപകടങ്ങളും കുടുംബ തകര്‍ച്ചയും ഇതിന്റെ ഉപോത്പന്നങ്ങളാണ്.

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്

പഠനത്തില്‍ പിന്നോട്ടാവുക, പെട്ടെന്നുള്ള സ്വഭാവമാറ്റം, മാതാപിതാക്കളില്‍ നിന്നുള്ള അകല്‍ച്ച, മുറിക്കുള്ളില്‍ അടച്ചിരിക്കുക, പണം മോഷ്ടിക്കുക, അലസത എന്നിവ ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളാകാം. കൈകളില്‍ കുത്തിവെപ്പിന്റെ പാടുകള്‍ കാണുന്നതും സംശയിക്കണം. കുട്ടി ലഹരിക്ക് അടിമയെന്ന് കണ്ടാല്‍ കുറ്റപ്പെടുത്താതെ, സ്‌നേഹത്തോടെ കൈകാര്യം ചെയ്ത് വൈദ്യസഹായം ഉറപ്പാക്കുക. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടിയെ വീണ്ടും സംശയത്തോടെ നോക്കരുത്.

ചികിത്സയും മുന്‍കരുതലും

ലഹരിക്ക് അടിപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. കൗമാരക്കാരില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തണം. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന ‘ഡിറ്റോക്‌സിഫിക്കേഷന്‍’ ആണ് ചികിത്സയുടെ ആദ്യപടി. ഒപ്പം അവയവങ്ങളുടെ തകരാറുകള്‍ക്കുള്ള മരുന്നുകളും ആസക്തി കുറയ്‌ക്കാനുള്ള തെറാപ്പികളും നല്‍കും. കൗണ്‍സലിംഗ്, പുനരധിവാസം, തുടര്‍ച്ചികിത്സ എന്നിവയിലൂടെയും വ്യക്തിയുടെ ഇച്ഛാശക്തിയിലൂടെയും ലഹരിയില്‍ നിന്ന് പൂര്‍ണ്ണ മോചനം സാധ്യമാണ്.

കടുത്ത ശിക്ഷ ഉറപ്പാക്കുന്ന എന്‍.ഡി.പി.എസ് നിയമം

മയക്കുമരുന്ന് കേസുകള്‍ക്കെതിരെയുള്ള ശക്തമായ കേന്ദ്രനിയമമാണ് 1985-ലെ എന്‍.ഡി.പി.എസ് ആക്ട്. വാണിജ്യ അളവില്‍ ലഹരി കൈവശം വെയ്‌ക്കുകയോ കടത്തുകയോ ചെയ്താല്‍ 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഗൂഢാലോചനകളില്‍ പങ്കാളികളാകുന്നവര്‍ക്ക് 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ലഹരി വ്യാപാരത്തിന് സാമ്പത്തിക സഹായം നല്‍കുന്നതും കടുത്ത കുറ്റമാണ്. മുന്‍പ് കേസില്‍ പെട്ടവര്‍ വീണ്ടും വലിയ അളവില്‍ ലഹരിയുമായി പിടിയിലായാല്‍ വധശിക്ഷ വരെ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Recent Posts