മയാമി: വിനീഷ്യസും കൂഞ്ഞയും റയാനും ആര്‍ത്തിരമ്പിയ തിരമാല കണക്കെ കുതിച്ചുപാഞ്ഞപ്പോള്‍ ആ കരുത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് സ്‌കോട്ട്ലന്‍ഡ്. ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ഇരട്ട ഗോളുമായി വിനീഷ്യസ് കളംനിറഞ്ഞപ്പോള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ ഉജ്ജ്വല വിജയമാണ് സാംബാ നൃത്തച്ചുവടുമായി കളംനിറഞ്ഞ് കാനറികള്‍ സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ബ്രസീല്‍ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി. ഏഴാം മിനിറ്റിലും ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റിലുമായിരുന്നു വിനീഷ്യസിന്റെ ഗോളുകള്‍. 60-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞയും ലക്ഷ്യം കണ്ടു. ഇന്നലത്തെ രണ്ടു ഗോളോടെ വിനീഷ്യസിന്റെ ഈ ലോകകപ്പിലെ ഗോള്‍ നേട്ടം നാലായപ്പോള്‍ കുഞ്ഞയുടെ നേട്ടം മൂന്നായി. ടീമിന് മിന്നുന്ന ജയം സമ്മാനിച്ച വിനീഷ്യസ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മാന്‍ ഓഫ് ദി മാച്ചായി. മാത്രമല്ല മറ്റൊരു നേട്ടത്തിനും വിനീഷ്യസ് ഇന്നലെ അര്‍ഹനായി. ലോകകപ്പില്‍ ബ്രസീലിനായി ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമായി വിന്നീഷ്യസ് മാറി.
ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റൊമാരിയോ, ജെര്‍സീഞ്ഞോ, റൊണാള്‍ഡോ, റിവാള്‍ഡോ എന്നിവരുടെ നിരയിലേക്കാണ് വിനീഷ്യസും എത്തിയത്.
ഒരുകാലത്ത് ബ്രസീലിന്റെ പ്രതീക്ഷകളെല്ലാം ഒരൊറ്റ താരത്തിന്റെ ചുമലിലായിരുന്നു. ഇന്ന് ആ കഥ മാറിയിരിക്കുന്നു. മിയാമിയിലെ രാത്രിയില്‍ സ്‌കോട്ലന്‍ഡിനെ കീഴടക്കി നോക്കൗട്ട് റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍, സാംബ താളത്തിന് ചുവടുവെച്ചത് ഒരു പുതിയ തലമുറയായിരുന്നു. അതിന്റെ മുന്‍നിരയില്‍ നിന്നത് വിനിഷ്യസ് ജൂനിയര്‍. വേഗവും വൈദഗ്ധ്യവും ആത്മവിശ്വാസവും ചേര്‍ന്ന പ്രകടനത്തിലൂടെ ബ്രസീലിന്റെ ആക്രമണനിരയെ നയിച്ച വിനിഷ്യസ്, വെറും ഒരു മത്സരം ജയിച്ചതല്ല; പെലെയില്‍ നിന്ന് റൊണാള്‍ഡോയിലേക്കും നെയ്‌മറില്‍ നിന്ന് ഇന്നിലേക്കും നീളുന്ന ബ്രസീലിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തിന് പുതിയ അധ്യായം എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.
നെയ്‌മറും വന്നു
981 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ഇന്നലെ പകരക്കാരനായി ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മര്‍ കളത്തിലിറങ്ങുകയും ചെയ്തു. നെയ്‌മറിന്റെ തിരിച്ചുവരവ് ഗ്യാലറികളില്‍ ആവേശം തീര്‍ക്കുകയും ചെയ്തു. 76-ാം മിനിറ്റില്‍ കൂഞ്ഞയ്‌ക്ക് പകരക്കാരനായാണ് നെയ്‌മര്‍ മൈതാനത്തിറങ്ങിയത്.
റയാന്‍, കുഞ്ഞ, വിനീഷ്യസ് എന്നിവരെ സ്ട്രൈക്കര്‍മാരാക്കി 4-3-3 ശൈലിയില്‍ ബ്രസീല്‍ മൈതാനത്തിറങ്ങിയപ്പോള്‍ സ്‌കോട്ട്ലന്‍ഡ് 4-2-3-1 ശൈലിയിലാണ് എത്തിയത്. ബ്രസീല്‍ കളിയിലുടനീളം 9 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളടക്കം 21 തവണ എതിര്‍ പോസ്റ്റ് ലക്ഷ്യം വച്ചപ്പോള്‍ സ്‌കോട്ട്ലന്‍ഡ് 5 ഓണ്‍ ടാര്‍ഗറ്റടക്കം 14 ഷോട്ടുകളാണ് പായിച്ചത്.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ വിനിഷ്യസിലൂടെ ബ്രസീല്‍ മുന്നിലെത്തി. സ്‌കോട്ടിഷ് പ്രതിരോധ താരം സ്‌കോട്ട് മക്കെന്നയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്വന്തം ബോക്സിനുള്ളില്‍ വെച്ച് പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ റയാന്‍ നടത്തിയ ചലഞ്ചിനൊടുവില്‍ പന്ത് വിനീഷ്യസിന്റെ കാലുകളിലേക്ക്. പന്ത് സ്വീകരിച്ച വിനീഷ്യസ് സ്‌കോട്ടിഷ് ഗോളി ആംഗസ് ഗണ്ണിനെ മറികടന്ന് ഒഴിഞ്ഞ വലയിലേക്ക് അനായാസം തൊടുത്തു.
22-ാം മിനിറ്റില്‍ വീണ്ടും വിനീഷ്യസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയ്‌ക്കുശേഷം റഫറി ഗോള്‍ നിഷേധിച്ചു. ജാക്ക് ഹെന്‍ഡ്രിയില്‍ നിന്ന് തട്ടിയെടുത്ത പന്ത് വലയിലെത്തിക്കുന്നതിന് മുന്‍പായി വിനീഷ്യസ് ഹെന്‍ഡ്രിയെ ഫൗള്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗോള്‍ നിഷേധിച്ചത്. ആദ്യ പകുതിയുടെ അധികസമയത്ത് (45+3) വിനീഷ്യസിലൂടെ ബ്രസീല്‍ ലീഡുയര്‍ത്തി. ബ്രൂണോ ഗ്വിമാരസ് വലതുവിങ്ങില്‍ നിന്ന് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വിനീഷ്യസ് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും ബ്രസീലിനായിരുന്നു മുന്‍തൂക്കം. അതിന്റെ ഫലമെന്നോണം 60-ാം മിനിറ്റില്‍ ബ്രസീല്‍ മൂന്നാം ഗോളും നേടി. ഇത്തവണ കുഞ്ഞയാണ് ലക്ഷ്യം കണ്ടത്. ബ്രൂണോ ഗ്വിമാരസിന്റെ റിവേഴ്‌സ് പാസ് സ്വീകരിച്ച കുഞ്ഞ സ്‌കോട്ടിഷ് ഗോളിയെ അനായാസം കീഴടക്കി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ സ്‌കോട്ട്ലന്‍ഡിന്റെ സ്‌കോട്ട് മക്കെന്നയുടെ ഹെഡ്ഡര്‍ ബ്രസീല്‍ ഗോളി അലിസണ്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 76-ാം മിനിറ്റില്‍ പകരക്കാരനായി കളിക്കാനിറങ്ങിയ സൂപ്പര്‍ താരം നെയ്‌മറിനെ ആരാധകര്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിച്ചത്. പരിക്ക് സമയം അടക്കം ആകെ 20 മിനിറ്റ് മാത്രമാണ് നെയ്‌മര്‍ മൈതാനത്തുണ്ടായിരുന്നത്. തന്റെ പ്രതിഭയ്‌ക്ക് മങ്ങലേറ്റിട്ടില്ലെന്ന് വിളിച്ചറിയിക്കുന്ന പ്രകടനമാണ് നെയമര്‍ പുറത്തെടുത്തത്. മൈതാനത്തിന്റെ മധ്യത്തില്‍ പന്തുമായി കുതിച്ച നെയ്‌മറെ തടയാന്‍ ശ്രമിച്ച സ്‌കോട്ടിഷ് താരം റയാന്‍ ക്രിസ്റ്റിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. നെയ്‌മറുടെ വരവ് സഹതാരങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും ചെറുതായിരുന്നില്ല. കളിയുടെ അവസാന മിനിറ്റുകളില്‍ സ്‌കോട്ടിഷ് പട ഒരു ഗോളെങ്കിലും മടക്കുക എന്ന ലക്ഷ്യത്തോടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ ഗോളി അലിസണ്‍ ബെക്കറെ കീഴടക്കാനായില്ല. ഇതോടെ തകര്‍പ്പന്‍ വിജയം കാനറികള്‍ക്ക് സ്വന്തം.
















