കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ അടുത്ത ആഴ്ച നിയമസഭയിൽ ഒരു ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിചില സൂചനകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്. . ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം നിറവേറ്റുകയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നറിയുന്നു.
മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കുംവിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പിന്തുടർച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരു പൊതു നിയമം ബാധകമാക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്‌ക്ക് ബംഗാളിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്കും ഒരുനിയമം ബാധകമാകും. അതായത് ഒരാള്‍ നിരവധി സ്ത്രീകളെ വിവാഹം കഴിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത ശൈശവ വിവാഹം എന്നിവ സ്വാഭാവികമായും നിയമവിരുദ്ധമാകും. സ്ത്രീക്കും പുരുഷനും തുല്ല്യത വാഗ്ദാനം ചെയ്യുന്ന നിയമസംവിധാനമാണ് ഏക സിവില്‍ കോഡ് മുന്നോട്ട് വെയ്‌ക്കുന്ന വാഗ്ദാനം. ഇവിടെ ഇസ്ലാമിലെ സ്ത്രീയ്‌ക്ക് പുരുഷന് തുല്ല്യം അവകാശമാണ് ലഭിക്കുക. ലിംഗം, മതം, വംശം എന്നീ വിവേചനങ്ങളില്ലാതെ എല്ലാവര്‍ക്കും തുല്യമായ അവകാശവും ഏക സിവില്‍ കോഡ് വാഗ്ദാനം ചെയ്യുന്നു. ഇത് വലിയ വിവാദങ്ങളുണ്ടാക്കിയേക്കാമെന്നും അതിനെ ശക്തിയായി നേരിടുമെന്നും ബിജെപി സര്‍ക്കാര്‍ കണക്കൂകൂട്ടുന്നു. .
ബംഗാളിലെ മുസ്ലിം സംഘടനകള്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്ത് വരുമെന്ന് ബിജെപി മുന്‍കൂട്ടി കാണുന്നു. ഏകീകൃതസിവില്‍ കോഡ് ബില്‍ മുസ്ലിങ്ങളെ വേട്ടയാടാന്‍ വേണ്ടിയുള്ളതാണെന്നാണെന്നാണ് ഈ മുസ്ലിം സംഘടനകളുടെ വാദം. ശരിയത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നിയമം നടപ്പിലാക്കുന്നതെന്നാണ് അവരുടെ അവകാശവാദം. ബംഗാളില്‍ തന്നെ നിരവധി മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക നിയമത്തിലെ ബഹുഭാര്യാത്വത്തിന് എതിരാണ്.
നിയമമാക്കിയാൽ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു പൊതു സിവിൽ കോഡിലേക്ക് നീങ്ങിയ നാലാമത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറും. 2024 ഫെബ്രുവരിയിൽ ഒരു യുസിസി നിയമം പാസാക്കിയ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി, തുടർന്ന് ഗുജറാത്തും അസമും ഈ വർഷം ആദ്യം സമാനമായ നിയമനിർമ്മാണം അവതരിപ്പിച്ചു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിലെ ഒരു പ്രധാന പദ്ധതിയായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത്. ബിജെപി അധികാരത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുമെന്ന് പാർട്ടിയുടെ പ്രകടനപത്രികയുടെ പ്രകാശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു.
പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തി, നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച 293 സീറ്റുകളിൽ 207 എണ്ണം നേടി തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചു. ഫാൽറ്റ നിയമസഭാ റീപോളിൽ പാർട്ടി വിജയിച്ചതിനുശേഷം അവരുടെ എണ്ണം പിന്നീട് 208 ആയി ഉയർന്നു. ടിഎംസി വെറും 80 സീറ്റുകളായി ചുരുങ്ങി.
















