ആലുവ : ഓപ്പറേഷൻ തൂഫാനിൽ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ. ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്.
മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ആയുഷിനെ പിടികൂടുകയായിരുന്നു. തുടർന്ന് കുന്നു വഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ചാണ് ഭാര്യയെ അറസ്റ്റ് ചെയ്തു. ഈ മാസം 12 മുതലാണ് ഇവർ ഇവിടെ താമസം തുടങ്ങിയത്. ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് റൂറലിൽ നടന്നത്.
അതിമാരകമായ ലഹരിമരുന്നാണ് ഇവിടെ പിടികൂടിയത്. എറണാകുളം റെയിഞ്ച് ഡി ഐ ജി ജി എച്ച് യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം , എ എസ് പി ഹാർദിക്മീണ, പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ .അനിൽകുമാർ എസ്ഐമാരായ അസരിഫ് ഷെഫീഖ്, വിഷ്ണു മുരളി ,ജോജോ ജോർജ്, സുഭാഷ് തങ്കപ്പൻ ,അബ്ദുൽ ജലീൽ എ എസ് ഐ റെനി സീനിയർ സിപി ഒ മാരായ എം.ബി ജയന്തി, നിഷാദ്, സി പി ഒ ഷാൻ എന്നിവരാണ് ഉണ്ടായിരുന്നത്.
















