Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

സുഗതനെ ഇല്ലാതാക്കുക, തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണം ഇല്ലാതാക്കുക എന്നീ ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗിന്‍റെയും അജണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കുമ്പോള്‍ അതിനൊപ്പം കൈകോര്‍ത്ത് സിപിഎമ്മും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സുഗതനെ ഇല്ലാതാക്കുക, തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണം ഇല്ലാതാക്കുക എന്നീ ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗിന്റെയും അജണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കുമ്പോള്‍ അതിനൊപ്പം കൈകോര്‍ത്ത് സിപിഎമ്മും. കാപ്പ കേസിലെ പ്രതിയായ സുഗതന്‍ അപകടകാരിയായതിനാലാണ് പൊലീസ് ആകാശത്തേക്ക് വെടിവെച്ച് സുഗതനെ അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസും സിപിഎമ്മും വാദിച്ചത് കള്ളമാണെന്ന് ഇപ്പോള്‍ വെളിവായിരിക്കുകയാണ്. കാരണം കഴിഞ്ഞ ദിവസം മാത്രമാണ് രമേശ് ചെന്നിത്തല ചുക്കാന്‍ പിടിക്കുന്ന ആഭ്യന്തരവകുപ്പ് സുഗതനെതിരെ കാപ്പ ചുമത്താന്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രി വി.ഡി. സതീശനേക്കാള്‍ ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ഗുഡ് ബുക്കില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന തന്ത്രശാലിയായ രമേശ് ചെന്നിത്തലയെയാണ് ഇപ്പോള്‍ കാണുന്നത്.

ഇതിന് മുന്‍പ് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് ചോദിച്ചുകൊണ്ടേയിരുന്നത് സുഗതനെതിരെ കാപ്പ ചുമത്തിയതിന്റെ പേപ്പറുകള്‍ കാണിക്കൂ എന്നാണ്. ഇതിന് മാധ്യമങ്ങള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് മന്ത്രിമാരും സിപിഎം നേതാക്കളും ഇതിനോട് മൗനം പാലിച്ചിരുന്നു. രമേശ് ചെന്നിത്തല കാപ്പ ചുമത്തിയത് ഈയിടെയാണെന്ന വിവരം പുറത്തുവന്നത്.

കാപ്പ ചുമത്താനുള്ള ജില്ലാ കളക്ടറുടെ നടപടിയാണ് ആഭ്യന്തരവകുപ്പ് ഇപ്പോള്‍ തിരക്കിട്ട് അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിലെ സമിതി ഇന്നലെയാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇളവിന് കാപ്പ ഉപദേശക സമിതിയെ സമീപിക്കണം. സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിക്കാന്‍ മനപൂര്‍വ്വം വൈകിക്കുകയാണ്.

ജൂലൈ 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. കാപ്പ ഒഴിവാക്കുന്നതിനോടൊപ്പം സുഗതന്റെ പുനഃസത്യപ്രതിജ്ഞയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.

മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ക്കെതിരെ എല്‍ഡിഎഫും രംഗത്തെത്തി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സത്യപ്രതിജ്ഞ അസാധുവാക്കിയ കാലത്തെ വോട്ടിങ് എന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. വീണ്ടും വോട്ടിങ് നടത്തണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം. അടുത്തയാഴ്ച കൗണ്‍സില്‍ യോഗം വിളിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 അംഗങ്ങളില്‍ 19 അംഗങ്ങളാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. 4.30ന് കോര്‍പ്പറേഷനില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു..

Recent Posts