മലപ്പുറം: പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ പിടിയിൽ. വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ.കെ മുഹമ്മദാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബിഹാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. മദ്രസയിൽ പഠിച്ചിരുന്ന കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുവരെ 14 കുട്ടികളാണ് പീഡനത്തിനിരയായതായി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
പരാതികൾ പുറത്തുവന്നതോടെ പ്രതി കേരളം വിട്ട് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾക്കായി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കുട്ടികളുടെ വിശദമായ മൊഴികളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. കൂടുതൽ കുട്ടികൾ സമാന രീതിയിലുള്ള പീഡനത്തിനിരയായിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
















