തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ. ഇവിടേയ്‌ക്ക് കടന്നുവരവേ മേയർ വി.വി. രാജേഷിനെ തടയാൻ ശ്രമം ഉണ്ടായി. വലിയ നിലയിൽ ഒച്ചപ്പാടുകൾ നടക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
മേയറെ ഓഫീസിൽ കയറാൻ അനുവദിക്കാത്ത നിലയിലാണ് പ്രതിഷേധം. ഒരു വനിതാ കൗൺസിലർക്ക് തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിക്ക് പരിക്കേറ്റു എന്നാണ് ലഭ്യമായ വിവരം. കോർപറേഷന്റെ അകത്തും പുറത്തും പ്രതിഷേധം അരങ്ങേറുകയാണ്. സംഘർഷം നിയന്ത്രിക്കാൻ പോലീസിനും ഇടപെടേണ്ടി വന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ ചെയ്തത് കോടതി അസാധുവാക്കി മണിക്കൂറുകൾക്കം ‘ദൈവനാമത്തിൽ” സത്യപ്രതിജ്ഞ ചെയ്ത് ഇവർ വീണ്ടും യോഗ്യത നേടിയിരുന്നു. 20 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്. എന്നാൽ പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നതെന്നും രഹസ്യമായാണ് സത്യപ്രതിജ്ഞ നടത്തിയതെന്നുമാരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തുകയായിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.
















